ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തു സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്യുന്നത് 1,17, 267 താൽക്കാലിക ജീവനക്കാർ. സ്പാർക്ക് സോഫ്റ്റ് വെയർ വഴി ശമ്പളം വാങ്ങുന്നവരുടെ മാത്രം കണക്കാണിത്. 2020 ജനുവരിയിൽ സ്പാർക്ക് വഴി ശമ്പളം വാങ്ങിയ താൽക്കാലിക, കരാർ, ദിവസ വേതനക്കാരെ സംബന്ധിച്ചു കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിനു ധനവകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ കണക്ക്. ഇത്രയും ജീവനക്കാർക്കായി ശമ്പളയിനത്തിൽ എത്ര തുകയാണു ചെലവാക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.

സ്പാർക്ക് വഴി അല്ലാതെ ശമ്പളം നൽകുന്ന പൊതുമേഖല–അർധസർക്കാർ സ്ഥാപനങ്ങൾ, തനതു ഫണ്ടിൽ പ്രവർത്തിക്കുന്ന ബോർഡ്–കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ പോലെയുള്ള സ്ഥാപനങ്ങൾ, സിഡിറ്റ്, കിൻഫ്ര, സ്പേസ് പാർക്ക്, വിവിധ കൺസൽറ്റൻസികൾ തുടങ്ങിയവയിലെ കരാർ, ദിവസ വേതന നിയമനങ്ങൾ കൂടി പരിഗണിക്കുമ്പോൾ താൽക്കാലിക ജീവനക്കാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും.

സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപു കൂടുതൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമാണ്. പല റാങ്ക് പട്ടികകളുടെയും കാലാവധി തീർന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പുതിയ റാങ്ക് പട്ടിക നിലവിൽ വന്നിട്ടില്ല. ഇതു മുതലെടുത്തും പിൻവാതിൽ നിയമന നീക്കം സജീവമാണ്.

താൽക്കാലിക നിയമനം പിഎസ്‌സിയുടെ ഇരട്ടി

യുഡിഎഫ് ഭരണകാലത്ത് 2012–13 ൽ 25,136 താൽക്കാലിക ജീവനക്കാരാണു സർക്കാർ ജോലികളിൽ ഉണ്ടായിരുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഇവരിൽ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. പിന്നീടാണ് ഇത്രയും പേരെ നിയമിച്ചത്. 4 വർഷം കൊണ്ട് പിഎസ്‌സി വഴി നടത്തിയ നിയമനങ്ങളുടെ ഇരട്ടിയിലേറെയാണു താൽക്കാലികമായി നിയമിച്ചത്. 2020 ഏപ്രിൽ 30 വരെ പിഎസ്‌സി വഴി 1,33,132 പേർക്കാണു നിയമന ശുപാർശ നൽകിയത്.

English Summary: Contract employees in government departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com