ADVERTISEMENT

തിരുവനന്തപുരം∙ ലോക്ഡൗൺ തുടങ്ങിയശേഷം കേരളത്തിൽ 173 കുട്ടികൾ ജീവനൊടുക്കിയെന്നു സർക്കാർ സമിതിയുടെ റിപ്പോർട്ട്. മാനസിക പിരിമുറുക്കമാണു ഭൂരിഭാഗം ആത്മഹത്യകൾ‌ക്കും പിന്നിലെന്നാണു കണ്ടെത്തൽ.കുട്ടികൾക്കിടയിലെ ആത്മഹത്യ സംബന്ധിച്ചു പഠിച്ച ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയാണു സർക്കാരിനു റിപ്പോർട്ട് നൽകിയത്.

ലോക്ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ ഈ മാസം വരെയുള്ള കണക്കുകളാണ് അടിസ്ഥാനം. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ആത്മഹത്യകൾ നടന്നത്. 10നും 18നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത വർധിച്ചത്.

നിരാശ, ഒറ്റപ്പെടൽ, കുടുംബവഴക്കുകൾ, മൊബൈൽ- ഇന്റർനെറ്റ് അമിതോപയോഗം, പ്രണയപരാജയം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയാണു മറ്റു കാരണങ്ങൾ. കാരണം കണ്ടെത്താനാവാത്ത 41 കേസുകളുണ്ട്. ജീവനൊടുക്കിയ കുട്ടികളിൽ ഭൂരിഭാഗവും പഠനത്തിൽ മികവു പുലർത്തിയിരുന്നവരായിരുന്നു.

രക്ഷിതാക്കൾ വഴക്കുപറഞ്ഞതിലുള്ള മനോവിഷമം മൂലം ജീവനൊടുക്കിയവരിൽ കൂടുതലും ആൺകുട്ടികളാണ്. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയം, ലൈംഗികാതിക്രമങ്ങൾ എന്നിവയാണു പെൺകുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമാകുന്നത്. 41% ഹയർ സെക്കൻഡറി വിദ്യാർഥികളാണ്.

മനസ്സ് തളരുമ്പോൾ വിളിക്കാം

∙ മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കു ടെലി കൗൺസലിങ്ങുമായി ചിരി ഹെൽപ്‌ലൈൻ. പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്‌ലൈൻ വഴി ഇതുവരെ കൈകാര്യം ചെയ്തത് 6000ലേറെ പരാതികൾ. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സ്കൂൾ കൗൺസിലർമാർ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ ‌തുടങ്ങിയവരുടെ നേതൃത്വത്തിലാണു കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശം നൽകുന്നത്. നമ്പർ: 94979 00200

∙ ആരോഗ്യവകുപ്പിന്റെ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതിയുടെ ഭാഗമായി സ്കൂൾ കൗൺസിലർമാർ മുഖേന 3.95 ലക്ഷം കുട്ടികൾക്ക് ഫോൺ വഴി കൗൺസലിങ് നൽകി. വിവരങ്ങൾക്കും സഹായത്തിനും ദിശ ടോൾ ഫ്രീ നമ്പർ–1056

Content highlights: Lockdown: Children suicides Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com