ADVERTISEMENT

കൊച്ചി∙ 4 മാസം; 3 കേന്ദ്ര ഏജൻസികൾ. ചോദ്യങ്ങൾക്കു മുന്നിൽ 92.5 മണിക്കൂർ. അഭ്യൂഹങ്ങൾ, വിവാദങ്ങൾ, ദേഹാസ്വാസ്ഥ്യം, ആശുപത്രി പ്രവേശം, മുൻകൂർ ജാമ്യാപേക്ഷ, വൈകാരിക വാദങ്ങൾ. ഇതിനെല്ലാമൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിൽ എത്തി നിൽ‍ക്കുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻ‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കർ.

തുടക്കമിട്ട് കസ്റ്റംസ്

ജൂലൈ 5നു കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായതോടെയാണു കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലിൽ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ ശിവശങ്കർ ചോദ്യങ്ങളെ നേരിട്ടു.

കള്ളക്കടത്തു സംഘം പലതവണ ഗൂഢാലോചന നടത്തിയതെന്നു പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റ് ഏർപ്പാടാക്കിയതും സ്വപ്നയ്ക്കു ബാങ്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ശിവശങ്കർ തുറന്നു പറഞ്ഞു.

sivasankar-arrest-2

കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ സൗന്ദര്യ വർധക വസ്തുക്കൾ കടത്തിക്കൊണ്ടുവന്നു തിരുവനന്തപുരം മാർക്കറ്റിൽ വിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സ്വപ്ന പറ ഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാൻ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാൽ, സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ അറിയില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരായ തെളിവുകൾ ആ സമയത്തു കസ്റ്റംസിന്റെ കൈയിലില്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോൺ കസ്റ്റംസ് വാങ്ങിവച്ചു.

എൻഐഎ, ഇഡി ഊഴം

അടുത്തത് എൻഐഎയുടെയും ഇഡിയുടെയും ഊഴം. അവർ 6 വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തു.

സ്വർണക്കടത്തു കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയൽ വീണ്ടും കസ്റ്റംസ് തുറന്നു. നിർണായകമായൊരു വിവരം, ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു: സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിൽ പലതവണ വാട്സാപ് ചാറ്റ് നടന്നു.

സ്വർണക്കടത്തിനു മുൻപു നടന്ന വാട്സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കർ കാര്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് അവർക്കു വ്യക്തമായി. അതോടെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്.

വീണ്ടും കൊച്ചിയിലേക്ക്

9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളിലാണ്. പക്ഷേ, ഉച്ച കഴിഞ്ഞപ്പോഴേക്കും ചോദ്യങ്ങൾ സ്വർണക്കടത്തിലെത്തി. 11 മണിക്കൂറിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നൽകിയാണു വിട്ടയച്ചതെന്നു മാത്രം.

ട്രിപ്പിൾ ലോക്ക്

10ന് ട്രിപ്പിൾ ലോക്കുമായാണു കസ്റ്റംസ് ശിവശങ്കറിനെ വരവേറ്റത്. കമ്മിഷണറേറ്റിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂർ ചോദ്യം ചെയ്യൽ.

വിദേശയാത്രകൾ സംബന്ധിച്ച് തെളിവുകൾ 13ന് ഹാജരാക്കാമെന്ന ഉറപ്പിൽ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കർ സമയം നീട്ടിച്ചോദിച്ചു.

കസ്റ്റംസ് വീട്ടിൽ

1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) വിദേശത്തേക്കു കടത്തിയെന്ന കേസിൽ സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ഈ മാസം 16ന് കസ്റ്റംസ് സാമ്പത്തികക്കുറ്റ വിചാരണക്കോടതിയെ സമീപിച്ചു. അന്നു വൈകിട്ട് 6നു തിരുവനന്തപുരത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നൽകി. വെറും അര മണിക്കൂർ മുൻപു മാത്രം.

ജോ. കമ്മിഷണർ വസന്തഗേശനും അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവനും കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ശിവശങ്കറിനെ വീട്ടിൽനിന്നു കാറിൽ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫിസിലേക്കു യാത്ര തുടങ്ങി.

ആശുപത്രി വാസം

കസ്റ്റംസ് ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ, ‘ദേഹാസ്വാസ്ഥ്യം’ കാരണം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നേരം കാത്തിരുന്ന ശേഷം കസ്റ്റംസ് മടങ്ങി. അടുത്ത ദിവസം തന്നെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളി, നിമിഷങ്ങൾക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ഇഡി, ഉച്ചതിരിഞ്ഞു 3.20ന് അദ്ദേഹത്തെ കൊച്ചിയിലെ ഓഫിസിലെത്തിച്ചു. രാത്രി പത്തു മണിയോടെ അറസ്റ്റ്. 

questionnumber94

ചോദ്യം നമ്പർ 94

കൊച്ചി ∙ സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെ കുരുക്കിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 94–ാം നമ്പർ ചോദ്യത്തിനു നൽകിയ അവ്യക്തമായ ഉത്തരം.

?  ‘സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിർദേശിച്ചിട്ടില്ല എന്നാണു താങ്കൾ മുൻപു പറഞ്ഞത്. ലോക്കറിൽ വയ്ക്കാൻ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കർ ഇടപാടുകൾ ഓരോന്നും വേണുഗോപാൽ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാൽ, വേണുഗോപാൽ നൽകിയ മൊഴികളും നിങ്ങൾ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികൾ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു.’

∙ ‘മുൻ ഉത്തരങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സാപ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ പരിശോധിക്കാനായി വാട്സാപ് സന്ദേശങ്ങൾ എന്റെ ഫോണിലുണ്ടായിരുന്നില്ല. അതുകൊണ്ട് ‍ഞാൻ പറഞ്ഞതെല്ലാം തെറ്റാണെന്ന വാദം പൂർണമായി ന്യായീകരിക്കാൻ കഴിയില്ല. ലോക്കർ ഇടപാടുകൾ വേണുഗോപാൽ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സാപ് സന്ദേശങ്ങൾ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com