ജയിലിൽ സ്വപ്നയ്ക്ക് സസ്യാഹാരം: ആഴ്ചയിലൊരിക്കൽ മാത്രം ഫോൺ അനുമതി
Mail This Article
തിരുവനന്തപുരം ∙ സ്വപ്ന നൽകിയ ഐ ഫോണുകളെക്കുറിച്ച് ഏറെ ചർച്ച നടക്കുമ്പോൾ, ആഴ്ചയിൽ ഒരിക്കൽ മാത്രം ഫോൺ ചെയ്യാനാണു ജയിലിൽ സ്വപ്നയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. അമ്മ, മക്കൾ, ഭർത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാർക്ക് ആഴ്ചയിൽ 3 ദിവസം ബന്ധുക്കളെ വിളിക്കാൻ അനുമതിയുണ്ട്.
കോഫെപോസ തടവുകാരിയായതിനാൽ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോൺ വിളിക്കാൻ അനുമതി. കസ്റ്റംസ്, ജയിൽ അധികൃതരുടെ സാന്നിധ്യത്തിലേ സംസാരിക്കാൻ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാണാം.
ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവതിയാണു സഹതടവുകാരി. ജയിലിൽ സ്വപ്ന സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും ദീർഘനേരം പ്രാർഥിക്കും.
ജയിലിലെത്തിയ ആദ്യ നാളുകളിൽ ആരോടും മിണ്ടാതിരുന്ന സ്വപ്നയ്ക്കു കൗൺസലിങ് നൽകിയെന്നാണു വിവരം. രക്തസമ്മർദവും കൂടുതലായിരുന്നു.
മോട്ടിവേഷൻ ബുക്കുകൾ ജയിലിലെ ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കുന്നുമുണ്ട്. 1,000 രൂപ വീട്ടിൽ നിന്ന് മണിയോർഡർ അയച്ചു കിട്ടിയതിനാൽ ജയിൽ കന്റീനിൽ നിന്ന് ഇടയ്ക്കു ലഘുഭക്ഷണം വാങ്ങിക്കഴിക്കാം.
ഐ ഫോൺ തേടി സിബിഐ സംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം ∙ യൂണിടാക് ഉടമ വാങ്ങി നൽകിയ ഐ ഫോണിനു പിന്നാലെ സിബിഐ സംഘം തിരുവനന്തപുരത്ത് അന്വേഷണത്തിനെത്തി. സമ്മാനമായി യുഎഇ കോൺസുൽ ജനറലിനു നൽകിയ ഫോൺ ഇഷ്ടപ്പെട്ടില്ലെന്നും അതിനാൽ തിരുവനന്തപുരത്തു നിന്നു പുതിയ ഫോൺ വാങ്ങി നൽകിയെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ഈ ഫോൺ വാങ്ങിയ കടയിൽ നിന്നു സിബിഐ വിവരങ്ങൾ തേടി.