വോഗ് ഇന്ത്യ പുരസ്കാരം മന്ത്രി ശൈലജയ്ക്കും ഗീത ഗോപിനാഥിനും
Mail This Article
ന്യൂഡൽഹി ∙ വോഗ് ഇന്ത്യ മാസിക ‘വിമൻ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ, രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് എന്നിവരെയും ഇന്ത്യൻ വനിതാ ഹോക്കി ടീമിനെയും തിരഞ്ഞെടുത്തു. വോഗ് ‘പോരാളികളുടെ പട്ടിക’യിൽ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു.
കോവിഡ് പ്രതിരോധനടപടികളിൽ ലോകത്തിനാകെ മാതൃകയാണു സദാ കർമനിരതയായ കെ.കെ. ശൈലജയെന്നാണു മാസികയുടെ വിലയിരുത്തൽ. ഓരോ ചോദ്യത്തിനും കൃത്യവും വിശദവുമായ മറുപടിയുള്ള കെ.കെ.ശൈലജ, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ നോട്ട്ബുക്കിൽ കുറിച്ചിടുന്നതും പിഴവു കാട്ടുന്നവരെ രഹസ്യമായി തിരുത്തുന്നതുമൊക്കെ പ്രത്യേകതകളായി വോഗ് എടുത്തുപറയുന്നു.
കോവിഡ്കാലത്തു പ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികൾക്കായി 20 ലക്ഷം രൂപ സമാഹരിച്ചതാണു വനിതാ ഹോക്കി ടീമിനെ പുരസ്കാരത്തിന് അർഹരാക്കിയത്. ആഗോള സാമ്പത്തികമാന്ദ്യം നേരിടാനുള്ള ഊർജസ്വലമായ ശ്രമങ്ങളാണു ഗീതാ ഗോപിനാഥിന്റെ നേട്ടമായി വിലയിരുത്തുന്നത്. കോവിഡിൽനിന്നു മുക്തയായി മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ച രേഷ്മ മോഹൻദാസ്, രാജ്യത്തെ ഏറ്റവും പ്രായംചെന്ന രണ്ടു കോവിഡ് ബാധിതർ സുഖംപ്രാപിക്കുന്നതിൽ കൈത്താങ്ങായി. കെ.കെ.ശൈലജയുടെയും ഗീതാ ഗോപിനാഥിന്റെയും ഹോക്കി ടീമിന്റെയും വെവ്വേറെ കവർ ചിത്രങ്ങളുമായാണു വോഗ് നവംബർ ലക്കം ഇറങ്ങുന്നത്.