ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടിയിലെ നേതൃമാറ്റത്തിന് അമിത പ്രാധാന്യം കൊടുക്കാതെ നീങ്ങാൻ സിപിഎം. രോഗ കാരണത്തിന്റെ പേരിൽ കോടിയേരി അവധിയെടുത്തതാണ് എന്നു മാത്രം ചൂണ്ടിക്കാട്ടുക; ഭാവിയിൽ ആവശ്യമുണ്ടെങ്കിൽ മാത്രം കൂടുതൽ വിശദീകരിക്കുക എന്ന സമീപനമാകും തുടരുക. സിപിഎം സംസ്ഥാന സെക്രട്ടറിയായി ‘ദേശാഭിമാനി’ എ. വിജയരാഘവനെ ഇന്നലെ വിശേഷിപ്പിച്ചുവെങ്കിലും സംഘടനാ ക്രമീകരണം എന്നതിന് അപ്പുറമുള്ള പ്രാധാന്യം പാർട്ടി പത്രം നൽകിയില്ല.

കേന്ദ്ര ഏജൻസികൾക്കെതിരെ നാളെ നടക്കുന്ന ബൂത്ത് തല സമരം വിജയമാക്കാനുള്ള സന്നാഹത്തിലാണു പാർട്ടി. അതേസമയം മന്ത്രിമാരെ അതിൽ‍ പങ്കെടുപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചശേഷം ഏകപക്ഷീയമായി സിപിഎം വേണ്ടെന്നു വച്ചതു ഘടകകക്ഷികൾക്കു രസിച്ചിട്ടില്ല. കേന്ദ്രത്തിനെതിരെ സംസ്ഥാനം സമരം ചെയ്യുന്നു എന്ന പ്രതീതി ഒഴിവാക്കണമെന്ന അഭിപ്രായമാണു സെക്രട്ടേറിയറ്റിലുണ്ടായത്.

രോഗ സാഹചര്യം ചൂണ്ടിക്കാട്ടിയാണു കോടിയേരി അവധിയിൽ പ്രവേശിച്ചതെങ്കിലും മകന്റെ കേസും മാറ്റത്തിനു കാരണമാണ് എന്നതിൽ ആർക്കും തർക്കമില്ല. ബിനീഷിന്റെ വീട്ടിലെ ഇഡി റെയ്ഡും പിടിച്ചെടുത്ത ഡെബിറ്റ് കാർഡ് അന്വേഷണ ഏജൻസി കൊണ്ടുവന്നു വച്ചതാണ് എന്ന വിവാദവും സഹതാപ വികാരം നേതൃത്വത്തിലുണ്ടാക്കിയിരുന്നു. എന്നാൽ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ആ ഡെബിറ്റ് കാർഡ് അനൂപ് ബെംഗളൂരുവിലായിരുന്നപ്പോഴും ഇവിടെ ഉപയോഗിച്ചു എന്ന വിവരം പുറത്തുവന്നതു പാർട്ടി ഗൗരവത്തോടെ കണ്ടു.

രോഗത്തിനും ചികിത്സയ്ക്കും പ്രാധാന്യം കൊടുത്തില്ലെങ്കിലുള്ള പ്രശ്നങ്ങൾ കോടിയേരിക്കു മുന്നിലും ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തു ആരെയും അഭിമുഖീകരിക്കാൻ കഴിയാത്ത പാർട്ടി സെക്രട്ടറിയായി തുടരുന്നതു തനിക്കും സിപിഎമ്മിനും നല്ലതല്ല എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു.

പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നീ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ആലോചിച്ചു മാറ്റം തീരുമാനിച്ചതു സെക്രട്ടേറിയറ്റ് അംഗങ്ങൾ ഭൂരിപക്ഷവും അറിഞ്ഞിരുന്നില്ല. സെക്രട്ടേറിയറ്റിൽ തന്റെ നിർദേശമായി ഇതു കോടിയേരി അറിയിച്ചപ്പോൾ ആവശ്യമില്ലെന്നു പലരും പറഞ്ഞത് അതുകൊണ്ടാണ്. കോടിയേരി ഉറച്ചു നിന്നതിനൊപ്പം ഇപ്പോഴത്തെ സാഹചര്യത്തിൽ അതാകും നല്ലതെന്നു പിണറായി വ്യക്തമാക്കിയതോടെ അതാണു തീരുമാനമെന്നു നേതാക്കൾക്കു ബോധ്യമായി.

എ. വിജയരാഘവന് അധികച്ചുമതല നൽകാനും ഉന്നത നേതൃത്വത്തിലെ ചർച്ചയിൽ ധാരണയായിരുന്നു. കോടിയേരി മാറുമ്പോൾ ആ ആവശ്യം പിണറായിക്കു മുന്നിലും പ്രതിപക്ഷത്തുനിന്ന് ഉയരും എന്നതു നേതൃത്വം കാണാതിരുന്നില്ല. 

കേന്ദ്ര അന്വേഷണ ഏജൻസികളുടെ യഥാർഥ ലക്ഷ്യം മുഖ്യമന്ത്രിയാണ് എന്നും സിപിഎം വിചാരിക്കുന്നു. എന്നാൽ അത്തരം ആശങ്കകൾ വേണ്ടെന്ന ആത്മവിശ്വാസമാണു പിണറായി പങ്കുവയ്ക്കുന്നത്.

എകെജി ഫ്ലാറ്റിൽ തുടർന്ന് കോടിയേരി 

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണൻ ഇന്നലെ എകെജി ഫ്ലാറ്റിൽ തുടർന്നു. പൊളിറ്റ്ബ്യൂറോയുടേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഭാഗമായി തുടരാനും സാധ്യമായ ചുമതലകൾ തൽക്കാലം നിർവഹിക്കാനുമാണു കോടിയേരി ഉദ്ദേശിക്കുന്നത്.

സെക്രട്ടറി സ്ഥാനത്തു നിന്നാണു കോടിയേരി അവധി എടുത്തിരിക്കുന്നത്; പാർട്ടിയിൽ നിന്നല്ല. മാധ്യമങ്ങൾ പ്രതികരണങ്ങൾ തേടിയെങ്കിലും തൽക്കാലം കൂടുതലൊന്നും പറയാനില്ലെന്ന നിലപാടിലാണു കോടിയേരി. സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത എ.വിജയരാഘവൻ വൈകിട്ടു തൃശൂരിലെ വസതിയിലേക്കു പോയി. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച തിരിച്ചെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com