ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ കാത്ത് മേശയും ബെഞ്ചും സ്റ്റൂളും അലമാരയും മുതൽ ലാപ്ടോപും മൊബൈൽ ഫോണും ആന്റിനയും വരെയുള്ള 75 ചിഹ്നങ്ങൾ. ഫലവർഗങ്ങളിൽ മുന്തിരിയും ആപ്പിളും പൈനാപ്പിളും മാങ്ങയും ചിഹ്നങ്ങളാണ്. പച്ചക്കറികളിൽ തൽക്കാലം കാരറ്റ് മാത്രമേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധപ്പെടുത്തിയ സ്വതന്ത്രചിഹ്നങ്ങളുടെ പട്ടികയിലുള്ളൂ. പൂക്കളിൽ റോസും.

തിരഞ്ഞെടുപ്പിനെ മത്സരബുദ്ധിയോടെ കാണുന്നവർക്ക് ക്രിക്കറ്റ് ബാറ്റ്, ഫുട്ബോൾ, ഹോക്കി സ്റ്റിക്കും ബോളും, ടെന്നിസ് റാക്കറ്റ്, കാരം ബോർഡ്, പട്ടം, പമ്പരം എന്നിവയിലൊന്നു പരിഗണിക്കാം. റഫറിമാർ ഉപയോഗിക്കുന്ന വിസിലും പട്ടികയിലുണ്ട്.

കോവിഡ് കാലത്ത് സുരക്ഷയ്ക്കു മുൻതൂക്കം നൽകുന്ന തിരഞ്ഞെടുപ്പിൽ ഹെൽമറ്റും ചിഹ്നമാണ്. വാഹനക്കമ്പക്കാർക്കു കൈവണ്ടിയും സ്കൂട്ടറും ഓട്ടോറിക്ഷയും കാറും ട്രെയിൻ എൻജിനും കപ്പൽ വരെയുമുണ്ട്. സംഗീതതൽപരരെങ്കിൽ വയലി‍ൻ, ട്രംപറ്റ്, പെരുമ്പറ, ഹാർമോണിയം, ഓടക്കുഴൽ, ചെണ്ട എന്നിങ്ങനെ ചിഹ്നം ലഭിക്കാം.

വീട്ടുപകരണങ്ങളിൽ ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ, ഇസ്തിരിപ്പെട്ടി, ടേബിൾ വാൻ, മേശവിളക്ക്, ടെലിഫോൺ, കപ്പും സോസറും, സ്ഥാനാർഥി ഡോക്ടറാണെങ്കിൽ ആണെങ്കിൽ സ്റ്റെതസ്കോപ്പ് ഉറപ്പായും ചിഹ്നമാക്കാം. ഇതു കൂടാതെ മരം, മൺകലം, വിളവെടുക്കുന്ന കർഷകൻ, കലപ്പ, ശംഖ്, മോതിരം തുടങ്ങിയവയും ചിഹ്നങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ അപേക്ഷ പരിഗണിച്ച് വരണാധികാരിയാണു ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്.

സിപിഎം, കോൺഗ്രസ്, സിപിഐ, ബിജെപി, ബിഎസ്പി, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നിങ്ങനെ 7 ദേശീയ പാർട്ടികൾ, മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് (എം), ജനതാദൾ (സെക്കുലർ), ആർഎസ്പി എന്നിങ്ങനെ 4 സംസ്ഥാന പാർട്ടികൾ, 28 റജിസ്റ്റേഡ് പാർട്ടികൾ എന്നിവയാണ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com