മെട്രോ സ്ഥലമേറ്റെടുക്കൽ; എം.ജി. രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണാനുമതി
Mail This Article
കൊച്ചി/തിരുവനന്തപുരം ∙ കെഎസ്ഐഡിസി എംഡി എം.ജി. രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി നൽകി. എറണാകുളം കലക്ടർ ആയിരിക്കെ കൊച്ചി മെട്രോയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ ക്രമവിരുദ്ധമായി ഇടപെട്ടെന്ന പരാതിയിലാണു നടപടി. കരാർ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.
നേരത്തേ വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ സ്ഥലമെടുപ്പിൽ ക്രമക്കേടില്ലെന്നു കണ്ടെത്തിയിരുന്നു. സെന്റിന് 52 ലക്ഷം രൂപയാണു പൊതുവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്വകാര്യ സ്ഥാപനത്തിനു സെന്റിന് 80 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു കരാറിൽ പറഞ്ഞുവെന്നാണ് ആക്ഷേപം. എന്നാൽ, ഇതു സ്ഥലം അതിവേഗം വിട്ടുകിട്ടാനായി സർക്കാരിന്റെ ധാരണപ്രകാരം ചെയ്തതാണെന്നും അധിക തുകയ്ക്ക് അർഹതയുണ്ടെങ്കിൽ കോടതി വഴി വാങ്ങാനാണു നിർദേശിച്ചിരുന്നത് എന്നുമായിരുന്നു വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ട്. സ്ഥലമേറ്റെടുത്ത ശേഷം സ്വകാര്യ സ്ഥാപനത്തിനു സെന്റിന് 52 ലക്ഷം രൂപ തന്നെയാണ് ഒടുവിൽ സർക്കാർ അനുവദിച്ചത് എന്നതിനാൽ അഴിമതി നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി, പുനരന്വേഷണത്തിനു സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാൻ വിജിലൻസിനു നിർദേശം നൽകി. സർക്കാർ അനുവാദം സംബന്ധിച്ച റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് അടുത്ത ഫെബ്രുവരി 4നു പരിഗണിക്കും.
സർക്കാരിന് 8.96 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ പറയുന്നത്.