കെഎസ്ആർടിസി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനമില്ല; എംപാനലുകാർക്കും തിരിച്ചടി
Mail This Article
ആലപ്പുഴ ∙ കെഎസ്ആർടിസി ഡ്രൈവർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാത്തത് എംപാനൽ ജീവനക്കാരുടെ തിരിച്ചുവരവിനെയും സ്ഥിരപ്പെടുത്തലിനെയും ബാധിക്കുന്നു. 4 വർഷം മുൻപ് അവസാനിച്ച പിഎസ്‌സി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളും സർക്കാരും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിൽ വരെ എത്തിയതാണ്. റാങ്ക് പട്ടികയിൽ നിന്ന് 2455 പേർക്കുകൂടി ജോലി നൽകാതെ എംപാനൽ ജീവനക്കാരെ തിരികെ വിളിക്കാനാകില്ലെന്നും അങ്ങനെ ചെയ്താൽ അത് കോടതി ഉത്തരവിന് വിരുദ്ധമാകുമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
10 വർഷത്തിലധികം സർവീസ് ഉള്ള എംപാനലുകാരെ കെഎസ്ആർടിസിയിലും താഴെയുള്ളവരെ പുതിയ ഉപകമ്പനിയായ കെഎസ്ആർടിസി സ്വിഫ്റ്റിലും നിയമിക്കാൻ കെഎസ്ആർടിസിക്ക് പദ്ധതിയുണ്ടെങ്കിലും പ്രധാന വിലങ്ങുതടി ഉദ്യോഗാർഥികൾ നൽകിയിട്ടുള്ള കേസാണ്.
ഡ്രൈവർ റാങ്ക് ലിസ്റ്റ് 2016ൽ അവസാനിക്കുന്നതിനു മുൻപ് 2455 പേരുടെ ഒഴിവുകൾ കെഎസ്‌ആർടിസി, പിഎസ്‌സിയിലേക്കു റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ ലിസ്റ്റിൽ നിന്ന് നിയമനം നടന്നില്ല. പകരം താൽക്കാലിക നിയമനം നടത്തിയ സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. മുഴുവൻ താൽക്കാലിക എംപാനൽ ജീവനക്കാരെയും പിരിച്ചുവിട്ട് ലിസ്റ്റ് സമർപ്പിക്കാൻ ഹൈക്കോടതി പറഞ്ഞു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല.