ഇഡിയെ കടന്നാക്രമിച്ച് സിപിഎം സെക്രട്ടേറിയറ്റ്
Mail This Article
തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കടന്നാക്രമിച്ച് സിപിഎം. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇഡി ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് അവരുടെതായി ചില മാധ്യമങ്ങളിൽ വന്ന പ്രതികരണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ പ്രതിയുടെതായി പുറത്തുവന്ന ശബ്ദസന്ദേശത്തെ സംബന്ധിച്ചു ബിജെപിയും കോൺഗ്രസും പറയുന്നത് അതേ പോലെ ആവർത്തിക്കുകയാണ് ഇഡി. ആവശ്യം ഉള്ള കാര്യം മാത്രം തിരഞ്ഞെടുത്തു ചോർത്തുന്ന രീതിയാണ് ഇക്കാര്യത്തിൽ അവലംബിച്ചത്. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടു തള്ളി ഇഡിയുടെ വക്താവായി രമേശ് ചെന്നിത്തല മാറി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗൗരവമായ വെളിപ്പെടുത്തലാണു ശബ്ദ സന്ദേശത്തിലുള്ളത്. ഇതു നിഷേധിക്കാൻ ഇതുവരെ ഇഡിക്കു കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാൻ നിർബന്ധിക്കുന്നുവെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയിൽ പരസ്യമായി പറഞ്ഞു– സിപിഎം കുറ്റപ്പെടുത്തി.
എൽഡിഎഫ് ജനകീയ കൂട്ടായ്മ 25ന്
തിരുവനന്തപുരം∙വികസന പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി 25നു പഞ്ചായത്ത്–നഗരസഭാ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചിന് എൽഡിഎഫ് ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും.‘കേരളത്തെ രക്ഷിക്കുക,വികസനം സംരക്ഷിക്കുക’ മുദ്രാവാക്യം ഉയർത്തി ‘വികസന സംരക്ഷണ ദിന’മായാണു പരിപാടി .