കംപ്യൂട്ടർ ശൃംഖല നിലച്ച് ഒരാഴ്ച; ജിഎസ്ടി വകുപ്പിൽ ജോലി മുടങ്ങി
Mail This Article
കോഴിക്കോട്∙ സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖല നിലച്ച് ഒരാഴ്ചയായതോടെ, ഓൺലൈൻ വഴി നടത്തേണ്ട പ്രവർത്തനങ്ങൾ പൂർണമായി തടസ്സപ്പെട്ടു. റീഫണ്ട്, നികുതി നിർണയം തുടങ്ങിയവയാണു മുടങ്ങിയത്. ആധാർ ബന്ധിതമായ ജിഎസ്ടി റജിസ്ട്രേഷൻ അപേക്ഷകളിലെ ഓൺലൈൻ പരിശോധന മുടങ്ങിയതിനാൽ പരിശോധനയില്ലാതെ സ്വമേധയാ റജിസ്ട്രേഷൻ ലഭ്യമാകുന്ന സ്ഥിതിയാണ്.
അറ്റകുറ്റപ്പണികൾക്കായി മുൻകൂട്ടി അറിയിച്ച ശേഷം ഏതാനും മണിക്കൂർ നേരത്തേക്ക് ബാക്ക്എൻഡ് സംവിധാനം നിശ്ചലമാക്കാറുണ്ടെങ്കിലും ഒരാഴ്ചയോളം സെർവർ സംവിധാനം പൂർണമായി സ്തംഭിക്കുന്നത് ഇതാദ്യമാണ്. വർക്ക് അറ്റ് ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഒരുക്കിയ വിപിഎൻ കണക്ഷനും കിട്ടുന്നില്ല. സെർവർ സ്തംഭനവുമായി ബന്ധപ്പെട്ട് ഒരു നിർദേശവും വകുപ്പ് പുറത്തിറക്കിയിട്ടില്ല. സംസ്ഥാനമൊട്ടാകെയുള്ള 2600 ജീവനക്കാർക്ക് ഇതുമൂലം ഒരാഴ്ചയായി ജോലി ചെയ്യാനാവുന്നില്ല. ജിഎസ്ടി വകുപ്പിൽ സംസ്ഥാനത്തു നടപ്പാക്കിയ ബാക്ക് എൻഡ് പോർട്ടൽ കേന്ദ്ര ജിഎസ്ടി സെർവറിനെ അപേക്ഷിച്ച് ദുർബലമാണെന്നു നേരത്തേ തന്നെ ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.