ADVERTISEMENT

തിരുവനന്തപുരം ∙ നിർധന കുടുംബങ്ങൾക്കായി കുറ‍ഞ്ഞ വേതന പദ്ധതി -‘ന്യായ്’- സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുമെന്നു തദ്ദേശ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം. പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ മാസവും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുകയാണു ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ നടപ്പാക്കുമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതിയാണിത്.

കോവിഡ് വാക്‌സീൻ ലഭ്യമായാൽ വൈകാതെ ജനങ്ങൾക്കു ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളിലും അധിക സൗകര്യങ്ങൾ ഒരുക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികേന്ദ്രീകൃത- ഉറവിട മാലിന്യസംസ്കരണ പദ്ധതി, എല്ലാവർക്കും വീടും ഭക്ഷണവും, നിർധനവിദ്യാർഥികളുടെ പഠനത്തിനു സൗജന്യ ടിവിയും മൊബൈൽ ഫോണും, അർഹരായവർക്കെല്ലാം വാർധക്യ പെൻഷൻ തുടങ്ങിയ വികസന- ക്ഷേമ പദ്ധതികളും സി.പി. ജോൺ കൺവീനറായ സമിതി തയാറാക്കിയ പ്രകടന പത്രികയിലുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നൽകി പ്രകാശനം ചെയ്തു.

മറ്റു വാഗ്ദാനങ്ങൾ 

∙ ഇടതുസർക്കാർ ഇല്ലാതാക്കിയ, തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ പുനഃസ്ഥാപിക്കും. ‌

∙ സംസ്ഥാന സർക്കാർ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ മുടക്കുന്ന പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യങ്ങൾക്കുള്ള ഗ്രാൻഡ് 4% ആയി വർധിപ്പിക്കും.

∙ മലിനജല ശുദ്ധീകരണം കാര്യക്ഷമമാക്കാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കും.

∙ സർക്കാരിന്റെ അനുമതി കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ അനുമതി നൽകും.

∙ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കു നൽകും.

∙ ബ്ലോക്ക് അടിസ്ഥാനത്തിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും.

∙ തദ്ദേശസ്ഥാപനങ്ങളുടെ സോഷ്യൽ ഓഡിറ്റ് ശക്തിപ്പെടുത്തും.

∙ തൊഴിലുറപ്പ് പദ്ധതിപ്രകാരം 100 ദിവസത്തെ തൊഴിൽ അല്ലെങ്കിൽ തുല്യമായ കൂലി ഉറപ്പാക്കും. അടിയന്തര ഘട്ടങ്ങളിൽ 100 ദിവസത്തിലധികം തൊഴിൽ നൽകും.

∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ പേരിൽ പാവപ്പെട്ട രോഗികൾക്കു ചികിത്സാസഹായനിധി രൂപീകരിക്കും.

∙ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനു സഹായം നൽകാൻ മംഗല്യ സഹായനിധി

∙ സ്കൂളിൽ പോയി പഠിക്കാനാകാത്ത ഭിന്നശേഷി വിദ്യാർഥികൾക്കു പ്രത്യേക സാമ്പത്തിക സഹായം

∙ തർക്കപരിഹാരത്തിനു പഞ്ചായത്തുകളിൽ ന്യായകാര്യാലയങ്ങൾ സ്ഥാപിക്കും.

∙ മുഴുവൻ തദ്ദേശസ്ഥാപന ഓഫിസുകളിലും സൗജന്യ വൈഫൈ.

∙ പ്രകൃതി ദുരന്തം, പകർച്ചവ്യാധി, അപകടം എന്നിവ മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ പഞ്ചായത്തുകൾ ഏറ്റെടുക്കും.

∙ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും.

∙ അങ്കണവാടി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തും.

∙ പട്ടികവിഭാഗ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും പ്രത്യേക പഠനസൗകര്യം.

∙ തെരുവുനായ നിയന്ത്രണത്തിന് ശാസ്ത്രീയ നടപടി.

∙ വായുമലിനീകരണം കുറച്ച് എല്ലാ പഞ്ചായത്തുകളും കാർബൺ ന്യൂട്രൽ ആക്കും.

∙ പഞ്ചായത്തുകളിൽ പ്രാദേശിക വിപണി. തദ്ദേശീയ ബ്രാൻഡ് അരിയും വെളിച്ചെണ്ണയും വിപണിയിലെത്തിക്കാൻ നടപടി.

∙ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാൻ സഹായപദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com