ബിനീഷ് കേസ്: ലത്തീഫിനെ വീണ്ടും ചോദ്യം ചെയ്തേക്കും
Mail This Article
ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലുള്ള ബിനീഷ് കോടിയേരിയുടെ സുഹൃത്ത് തിരുവനന്തപുരം കാർപാലസ് ഉടമ അബ്ദുൽ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. വെളളിയാഴ്ച 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിലായ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിനു കൈമാറിയ പണത്തെക്കുറിച്ച് ബിനീഷും ലത്തീഫും നൽകിയ മൊഴികൾ പരിശോധിച്ചശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ലത്തീഫുമായി ചേർന്നു ശംഖുമുഖത്തു നടത്തുന്ന കോഫി ഹൗസിന്റെ പേരിൽ വായ്പയെടുത്താണു താൻ അനൂപിനു പണം കൊടുത്തതെന്നാണു ബിനീഷിന്റെ മൊഴി.
അതിനിടെ, അനൂപുമായി തനിക്ക് ഒന്നര വർഷത്തെ ലഹരി ഇടപാടാണുള്ളതെന്ന്, അറസ്റ്റിലായ ബെംഗളൂരു സ്വദേശി സുഹാസ് കൃഷ്ണ ഗൗഡ (32) നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) മൊഴി നൽകി. അനൂപ് വാടകയ്ക്ക് എടുത്തിരുന്ന അപ്പാർട്മെന്റിൽ ബിനീഷ് പതിവായി എത്തിയിരുന്നതായും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായും ഇയാൾ നേരത്തേ മൊഴി നൽകിയിരുന്നു.