ബിനീഷ് കേസ്: ആനന്ദ് പത്മനാഭനെ ചോദ്യം ചെയ്യാൻ സാധ്യത
Mail This Article
ബെംഗളൂരു ∙ ബിനീഷ് കോടിയേരിക്കൊപ്പം തിരുവനന്തപുരം ശംഖുമുഖത്ത് ഓൾഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിയായ ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്തേക്കും. 2004ൽ ആരംഭിച്ച മരുന്നു വിതരണ കമ്പനിയായ ടോറസ് റെമഡീഡിന്റെ ഡയറക്ടർമാരിൽ ഒരാളുമാണ് ബിനീഷ് എന്ന് ഇഡി നേരത്തെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.
താൻ ഡയറക്ടറായുള്ള ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ് എന്നിവയ്ക്കൊപ്പം ടോറസ് റെമഡീസിന്റെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടത്തിയെന്ന് ഇഡി സംശയിക്കുന്നു. മരുന്നു വ്യാപാരത്തിന്റെ മറവിൽ ലഹരി ഇടപാടു നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഓൾഡ് കോഫി ഹൗസിന്റെ പേരിൽ തിരുവനന്തപുരത്തെ ബാങ്കിൽ നിന്നു വായ്പയെടുത്തതിനെക്കുറിച്ച് ആനന്ദ് പത്മനാഭനിൽ നിന്നു വിശദീകരണം തേടിയേക്കും. വായ്പയെടുത്ത പണം ലഹരി ഇടപാടിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ബിനീഷ് നേരത്തെ ഇഡിക്കു മൊഴി നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ നാളെ ബെംഗളൂരു പ്രത്യേക കോടതി പരിഗണിക്കും.
English Summary: Bineesh case, ED interrogation