ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും. ഇതിനു കോടതിയുടെ അനുമതി തേടും. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണു ക്രൈംബ്രാഞ്ച് അന്വേഷണം.
ശബ്ദസന്ദേശം തന്റേതു തന്നെയാണോ എന്നു പൂർണമായി ഉറപ്പില്ലെന്നു സ്വപ്ന പറഞ്ഞതിനാൽ ആദ്യം അതു സ്ഥിരീകരിക്കുന്നതിനാകും ശ്രമിക്കുക. അതിനുശേഷം എവിടെവച്ച് ആരാണു റിക്കോർഡ് ചെയ്തതെന്നു കണ്ടെത്തും. ഹൈടെക് സെല്ലിന്റെ ചുമതലയുള്ള എഎസ്പി ഇ.എസ്. ബിജുമോനാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.
അതിനിടെ, വിവാദ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഫിസിക്സ് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ഓഡിയോ–വിഡിയോ ലാബിൽ ശബ്ദരേഖ പരിശോധിക്കുന്നതിന്റെ സാധ്യത ക്രൈംബ്രാഞ്ച് ആരായുന്നു. വിവാദ വിഷയമായതിനാൽ കേരളത്തിനു പുറത്തുള്ള സെൻട്രൽ ഫൊറൻസിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചനയിലുണ്ട്.