ADVERTISEMENT

തിരുവനന്തപുരം / കൊച്ചി ∙ മസാല ബോണ്ട് ഇറക്കി കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ 2150 കോടി രൂപ സമാഹരിച്ചതിൽ വിദേശനാണയ നിയന്ത്രണ നിയമത്തിന്റെ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്– ഫെമ) ലംഘനമുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ ലംഘനമാണെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിമർശിച്ചതു കേന്ദ്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം നിലനിൽക്കെയാണ് ഇഡിയുടെ രംഗപ്രവേശം.

കേന്ദ്ര സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയില്ലാതെ വിദേശത്തുനിന്നു രാജ്യത്തേക്കു വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതു ‘ഫെമ’യുടെ ലംഘനമാണ്. യുഎഇയിൽനിന്നു കേരളത്തിലേക്കും തിരികെയും അക്കൗണ്ട് വഴിയും അല്ലാതെയും പണം കടത്തിയതിനു സ്വപ്നയും സരിത്തും അടക്കമുള്ള സ്വർണക്കടത്തു കേസ് പ്രതികൾക്കെതിരെ ഇഡി ‘ഫെമ’ വകുപ്പുകൾ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോൾ കിഫ്ബിക്കെതിരെയും നടത്തുന്നത്.

ആദ്യ നടപടിയായി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു പണം സമാഹരിക്കാൻ അനുമതി നൽകിയിരുന്നോ എന്നു ചോദിച്ച് റിസർവ് ബാങ്കിന് ഇഡി കത്ത് നൽകി. അനുമതി നൽകിയെങ്കിൽ അതിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിന് അനുമതി നൽകിയ റിസർവ് ബാങ്ക് നടപടിയെയും സിഎജി ചോദ്യം ചെയ്തിരുന്നു.

7.23 % പലിശയ്ക്കു 2150 കോടി രൂപയാണു മസാല ബോണ്ടിലൂടെ സർക്കാർ സമാഹരിച്ചത്.

സിഎജി– ഇഡി ഗൂഢാലോചന

സിഎജിയുമായി ചേർന്നു ഗൂഢാലോചന നടത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവിടെയുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്നു കരുതേണ്ട. വിദേശ വായ്പയ്ക്കു റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നു സിഎജി റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ലെന്നിരിക്കെ, അതൊരു കാരണമാക്കി എങ്ങനെ ഇഡിക്ക് അന്വേഷണം പ്രഖ്യാപിക്കാനാകും? നിയമസഭയിൽ വയ്ക്കാത്ത റിപ്പോർട്ടിൽ ഇഡി അന്വേഷണം നടത്തുന്നതു സഭയുടെ അവകാശങ്ങളുടെ ലംഘനമാണ്- മന്ത്രി തോമസ് ഐസക്

English Summary: ED investigation against KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com