റഫാൽ: ഖത്തറിനോട് ഫ്രാൻസ്, പാക്ക് സഹകരണം പാടില്ല; നടപടി ഇന്ത്യയുടെ ആശങ്ക മുൻനിർത്തി
Mail This Article
കൊച്ചി ∙ റഫാൽ യുദ്ധവിമാനങ്ങളിൽ പാക്കിസ്ഥാൻ ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ഫ്രാൻസ്. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമാകാൻ സജ്ജമാകുന്ന റഫാലിനെ സംബന്ധിച്ച സുപ്രധാന സാങ്കേതിക വിവരങ്ങൾ പാക്കിസ്ഥാനും അതുവഴി ചൈനയ്ക്കും ലഭിക്കുമെന്ന ആശങ്ക അകറ്റുന്ന നടപടിയാണിത്.
മൂന്നു ബാച്ചുകളിലായി 15 റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഖത്തറിനു കൈമാറിയിട്ടുണ്ട്. യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും റഫാൽ വിമാനം വാങ്ങാൻ നിർമാതാക്കളായ ഡാസോ ഏവിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ 3 രാജ്യങ്ങളും പാക്ക് വംശജരും പാക്ക് വ്യോമസേനയുമായി ബന്ധമുള്ളവരുമായ സാങ്കേതിക വിദഗ്ധരെ ഇതിൽ സഹകരിപ്പിച്ചതായി ആക്ഷേപമുയർന്നിരുന്നു. ആശങ്ക ഇന്ത്യ ഫ്രാൻസിനെ അറിയിക്കുകയും ചെയ്തു.
ഇതിനു പുറമേ, മുൻപു പാക്കിസ്ഥാനു നൽകിയ മിറാഷ് യുദ്ധവിമാനങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും അഗസ്റ്റ 90 ബി മുങ്ങിക്കപ്പലുകളുടെയും നവീകരണ പ്രക്രിയയിൽ സഹകരിക്കേണ്ടതില്ലെന്നും ഫ്രാൻസ് തീരുമാനിച്ചിട്ടുണ്ട്.