ശബരിമല തീർഥാടകരുടെ എണ്ണംനാളെ മുതൽ കൂട്ടും
Mail This Article
ശബരിമല ∙ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം നാളെ മുതൽ വർധിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. എണ്ണം കൂട്ടണമെന്നു മാത്രമേ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുള്ളൂ. എത്രത്തോളമെന്നു സർക്കാരാകും പ്രഖ്യാപിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്കു മാത്രമാകും അവസരമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ 1000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന എല്ലാവരും എത്തുന്നില്ല. 12 ദിവസത്തെ കണക്ക് അനുസരിച്ച് 13529 പേരാണ് ദർശനം നടത്തിയത്.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുള്ള ദർശനമാണ് നടക്കുന്നത്. സന്നിധാനത്ത് തിരക്കില്ലാത്തതിനാൽ ഭക്തർക്ക് സുഖ ദർശനവും വഴിപാട് സമർപ്പണത്തിനുള്ള സൗകര്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലെ കണക്ക് അനുസരിച്ച് ഇതുവരെ 37 പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ദേവസ്വം ജീവനക്കാർ, പൊലീസ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 1200 പേർ സന്നിധാനത്തിൽ മാത്രം ഡ്യൂട്ടിക്കുണ്ട്. ഇവരിൽ 9 പേരാണ് സന്നിധാനത്ത് പോസിറ്റീവായത്. ദർശനം നടത്തിയ തീർഥാടകരിൽ ആർക്കും തന്നെ കോവിഡ് പിടിപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേട്ട്, പൊലീസ് കൺട്രോൾ റൂം എസ്ഐ എന്നിവർ ഉൾപ്പെടെ 4 പേർ കൂടി കോവിഡ് പോസിറ്റീവ്. പമ്പ പൊലീസ് മെസിലെ 2 പൊലീസുകാരും പോസിറ്റീവ് ആയി.
English Summary: Sabarimala pilgrims numbers to increase