‘ആരുടെ വട്ടാണിത്?’ ധനവകുപ്പും വിജിലൻസും നേർക്കുനേർ: കൈകഴുകി ആഭ്യന്തര വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ ധനമന്ത്രി തോമസ് ഐസക്കിനു കീഴിലെ കെഎസ്എഫ്ഇയിൽ മുഖ്യമന്ത്രി പിണറായി വിജയനു ചുമതലയുള്ള വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയും ക്രമക്കേടു കണ്ടെത്തലും വിവാദത്തിൽ. സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കെ ഇത്തരമൊരു റെയ്ഡ് ‘ആരുടെ വട്ടാണെ’ന്ന ചോദ്യവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. എന്നാൽ, വിജിലൻസിന്റെ മിന്നൽ പരിശോധനകൾ തങ്ങളുമായി ആലോചിച്ചല്ലെന്നും കൃത്യമായ വിവരം വച്ച് ഉദ്യോഗസ്ഥരാണു തീരുമാനിക്കുന്നതെന്നും ആഭ്യന്തര വകുപ്പു കേന്ദ്രങ്ങൾ വ്യക്തമാക്കി.
അതേസമയം, കണ്ടെത്തിയ ക്രമക്കേടുകളിൽ തുടർനടപടിയുമായി മുന്നോട്ടുപോകാൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. റിപ്പോർട്ട് വൈകാതെ സർക്കാരിനു സമർപ്പിക്കും. എങ്കിലും, ‘ഓപ്പറേഷൻ ബചത്’ (സേവിങ്സ്) എന്ന സംസ്ഥാന വ്യാപക റെയ്ഡിന്റെ വിവരങ്ങൾ പതിവുപോലെ വാർത്തക്കുറിപ്പിലൂടെ പുറത്തുവിടാൻ വിജിലൻസ് ധൈര്യപ്പെട്ടില്ല.
വിജിലൻസ് അല്ല തീരുമാനിക്കേണ്ടത്
ആരുടെ വട്ടാണിതെന്ന് എനിക്കറിയില്ല. കെഎസ്എഫ്ഇയിലെ പണമെല്ലാം ട്രഷറിയിൽ അടയ്ക്കണമെന്ന് ആരാണു പറഞ്ഞത്? അങ്ങനെ ഏതു നിയമമാണുള്ളത്? 50 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. നിയമം തീരുമാനിക്കേണ്ടതു വിജിലൻസ് അല്ല; നിയമം വ്യാഖ്യാനിക്കാൻ നിയമ വകുപ്പുണ്ട്. ന്യായമായ പ്രശ്നങ്ങളുണ്ടെങ്കിൽ അന്വേഷിക്കാം. കണ്ടെത്തിയ കാര്യങ്ങളിൽ വിജിലൻസ് വിശദീകരണം തേടുമ്പോൾ മറുപടി പറഞ്ഞോളാം- മന്ത്രി ടി.എം. തോമസ് ഐസക്
English Summary: Minister Thomas Isaac against vigilance raid