ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം.

ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലർട്ടുമുണ്ട്.

സംസ്ഥാനത്ത് തയാറെടുപ്പുകൾ തുടങ്ങി

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ തുടങ്ങി. നാളെ മുതൽ കേരള തീരത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ ഇന്നു രാത്രി മുതൽ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഇന്നു രാത്രിയോടെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തണം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതീവജാഗ്രത വേണം. എറണാകുളം വരെയുള്ള ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി. കാറ്റ് ശക്തമാകുകയാണെങ്കിൽ 2–ാം തീയതിയോടെ ദുരിതാശ്വാസക്യാംപുകൾ തുടങ്ങാൻ റവന്യു, തദ്ദേശ വകുപ്പുകൾക്കു നിർദേശം നൽകി.

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക്സാധ്യത

ചെന്നൈ ∙ ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ തീവ്രമായി മാറുന്നതോടെ തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്കു സാധ്യത. രണ്ടാം തീയതി മുതൽ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും. ചെന്നൈ അടക്കമുള്ള തീരദേശ ജില്ലകളിൽ 5 വരെ മഴ തുടരും.

ദുരന്തനിവാരണ അതോറിറ്റി നിർദേശം

അടച്ചുറപ്പില്ലാത്തതും ശക്തമായ മേൽക്കൂരയില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം. മേൽക്കൂരയ്ക്ക് ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തണം. ചുമരിനും മേൽക്കൂരയ്ക്കും ഇടയിലൂടെ വിടവുണ്ടെങ്കിൽ കാറ്റുകയറി അപകടത്തിനു സാധ്യത കൂടുതലാണ്. കാറ്റുള്ള സമയത്ത് വാതിലുകളും ജനലുകളും അടച്ചിടണം. ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com