ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട് പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങി. ഇതു തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കും തുടർന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് പറഞ്ഞു.
തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ കുറയും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. മാലദ്വീപാണ് പേരു നിർദേശിച്ചത്. ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കൻ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാൽ അപകടസാധ്യത കൂടുതലാണ്.
ചൊവ്വയും ബുധനും മഞ്ഞ, ഓറഞ്ച് അലർട്ട്
തിരുവനന്തപുരം ∙ ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ സംബന്ധിച്ച മഞ്ഞ അലർട്ടുമുണ്ട്. ഇന്നു മുതൽ ബുധൻ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ഓഖി സമാന ചുഴലിക്കാറ്റ് ?
തെക്കു കിഴക്കൻ ബംഗാൾ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമർദം 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്രന്യൂന മർദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.
English Summary: Kerala rain alert