സിപിഎമ്മിൽ ‘കലാപത്തിന്’ മുല്ലപ്പള്ളിയുടെ ആഹ്വാനം
Mail This Article
കൊച്ചി ∙ ബംഗാളിലെ അവസ്ഥ കേരളത്തിലെ പാർട്ടിക്ക് ഉണ്ടാകാതിരിക്കാൻ ഉത്തമരായ കമ്യൂണിസ്റ്റുകാർ പാർട്ടിയിൽ കലാപം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കേരളത്തിൽ പല സ്ഥലങ്ങളിലും അണികൾ വിസമ്മതിക്കുന്നു. സർവാധിപതിയുടെ ദുർവാശിക്കു വഴങ്ങിപ്പോയ പാർട്ടിയെ ജനങ്ങൾ വെറുത്തു തുടങ്ങി. ബംഗാളിലെ അവസ്ഥ കേരളത്തിൽ സിപിഎമ്മിനു വരാതിരിക്കാൻ മുഖ്യമന്ത്രി പുറത്തു പോകണമെന്നു നല്ല കമ്യൂണിസ്റ്റുകാർ പറയണമെന്നു എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ മുല്ലപ്പള്ളി പറഞ്ഞു.
സെക്രട്ടറിയെ സംരക്ഷിക്കാത്ത പാർട്ടി എന്തിനാണു മുഖ്യമന്ത്രിക്കു മാത്രം കവചമൊരുക്കുന്നതെന്നു വ്യക്തമാക്കണം. സോളർ കേസ് വിവാദത്തിൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംസ്ഥാന വിജിലൻസ് അല്ലാതെ മറ്റൊരു ഏജൻസി അന്വേഷിക്കണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തിയ 2 എംഎൽഎമാരുടെ പങ്കും അന്വേഷിക്കണം.
കേരളത്തിൽ വിവിധ കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെ ബിജെപി നേതൃത്വം പുറകിൽനിന്നു വലിക്കരുത്. അന്വേഷണ ഘട്ടത്തിലുള്ള സ്വർണക്കടത്തു കേസിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മുൻവിധിയോടെ അഭിപ്രായം പറഞ്ഞത് എന്തിനെന്നു വ്യക്തമാക്കണം – മുല്ലപ്പള്ളി ആവശ്യപ്പെട്ടു.