ഐസക്കിന്റെ വിമർശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്ന് രമേശ്
Mail This Article
കോഴിക്കോട് ∙ കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയ്ക്കെതിരെയുള്ള മന്ത്രി തോമസ് ഐസക്കിന്റെ വിമർശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
‘അഴിമതി കണ്ടെത്തിയ വിജിലൻസിന് വട്ടാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. ആർക്കാണ് വട്ടെന്ന് ഐസക്ക് വ്യക്തമാക്കണം. വിജിലൻസ് ഭരിക്കുന്ന മുഖ്യമന്ത്രിക്കാണോ വട്ട്? അതോ അഴിമതി കണ്ടെത്തിയപ്പോൾ സ്വയം വട്ടായതാണോ? മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. തന്റെ വകുപ്പുകളിലെ അഴിമതി ആരും അന്വേഷിക്കരുതെന്നാണ് ഐസക്കിന്റെ നിലപാട്. പരിശോധനയുടെ വിവരങ്ങൾ എന്തുകൊണ്ടാണ് വിജിലൻസ് പുറത്തുവിടാത്തതെന്നും ചെന്നിത്തല ചോദിച്ചു. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പാർട്ടിയിലെ പടയൊരുക്കം രൂക്ഷമാകും.
സോളർ കേസിൽ സത്യം പുറത്തുവരുന്നതിൽ സന്തോഷമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നു തെളിഞ്ഞു. എന്നാൽ പുതിയ അന്വേഷണം ആവശ്യപ്പെടുന്നില്ല. കേന്ദ്രസർക്കാരിന്റെ അനുമതി പോലുമില്ലാത്ത കെ.റെയിൽ പദ്ധതി തിടുക്കത്തിൽ നടപ്പാക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണ്. പദ്ധതി നിർത്തിവയ്ക്കണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണു മത്സരം. ഒരിടത്തും ബിജെപിയില്ലെന്നും ചെന്നിത്തല പറഞ്ഞു.