ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 5 ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യ പട്ടികയിൽ കാൽലക്ഷത്തോളം പേർ. ഇവർക്കുള്ള പ്രത്യേക തപാൽ ബാലറ്റ് വിതരണം നാളെ ആരംഭിക്കും. കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമാണു പ്രത്യേക വോട്ടർമാർ.

8 ന് വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 24,621 പ്രത്യേക വോട്ടർമാരാണുള്ളതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. നവംബർ 29 ലെ സ്ഥിതി പരിശോധിച്ച് ആരോഗ്യ വകുപ്പ് ഇന്നലെ തയാറാക്കി കലക്ടർമാർക്കു നൽകിയ പട്ടിക പ്രകാരമാണിത്. ഈ പട്ടികയിലുള്ള 8568 പേർ കോവിഡ് പോസിറ്റീവ്. 15,053 പേർ ക്വാറന്റീനിലുള്ളവർ. ഈ 5 ജില്ലകളിലായിആകെയുള്ളത് 88.26 ലക്ഷം വോട്ടർമാർ.

പ്രത്യേക വോട്ടർമാരുടെ പട്ടിക ഡിസംബർ 7 ന് വൈകിട്ട് 3 വരെ പുതുക്കും. പട്ടികയിൽ ഉൾപ്പെട്ടവർ വോട്ടെടുപ്പിനു മുൻപു കോവിഡ് മുക്തരായാലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയാലും തപാൽ വോട്ടു മാത്രമേ ചെയ്യാനാകൂ. പോളിങ് ബൂത്തിലെ ഓഫിസർമാരുടെ കൈവശമുള്ള പട്ടികയിൽ ഇവരുടെ പേരുകൾക്കു നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കും എന്നതിനാൽ നേരിട്ടു ചെന്നു വോട്ടു ചെയ്യാനാകില്ല.

അവസാന വോട്ടർമാർ

∙ വോട്ടെടുപ്പിനു തലേന്നു മൂന്നിനു ശേഷം കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റീനിലാകുന്നവർ പോളിങ് ബൂത്തിൽ അവസാന വോട്ടർമാരാകും. ഇവർ വോട്ടെടുപ്പു സമയം തീരുന്ന 6 ന് മുൻപ് പിപിഇ കിറ്റ് ധരിച്ച് എത്തണം. 6 വരെ സാധാരണ വോട്ടർമാർക്കു വോട്ടു ചെയ്യാൻ അവസരം. അതിനു ശേഷമാണ് ഇവർക്ക് അവസരം.  അവസാന മണിക്കൂറിൽ സാധാരണ വോട്ടർമാരുടെ ക്യൂ ഇല്ലെങ്കിലും ഇതാണു നിബന്ധനയെന്നു കമ്മിഷൻ വ്യക്തമാക്കി.

വിരലിൽ മഷി പുരട്ടില്ല

കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനിലായവരുടെയും വോട്ട് താമസസ്ഥലത്തോ ആശുപത്രിയിലോ എത്തി രേഖപ്പെടുത്തുമ്പോൾ കൈവരലിൽ മഷി പുരട്ടില്ല. വോട്ടെടുപ്പു ദിനം ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യുന്ന കോവിഡ് പോസിറ്റീവ്, ക്വാറന്റീൻ വ്യക്തികളുടെ കയ്യിൽ ആവശ്യമെങ്കിൽ മഷി പുരട്ടും. ഇവർ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകുമെന്നതിനാലാണിത്. വോട്ടറെ തിരിച്ചറിയാൻ ആവശ്യമെങ്കിൽ പിപിഇ കിറ്റിന്റെ മുഖാവരണം മാറ്റാം.

English Summary: Local body elections, voters list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com