കൊച്ചി പാഴ്സലിലും ശിവശങ്കർ ഇടപെട്ടു; എത്തിയത് കുപ്പിവെള്ള ലേബലുള്ള പാഴ്സൽ
Mail This Article
കൊച്ചി ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കു കൊച്ചി തുറമുഖം വഴി കപ്പലിലെത്തിച്ച കുപ്പിവെള്ളം അടങ്ങിയ നയതന്ത്ര പാഴ്സൽ കസ്റ്റംസ് പരിശോധിച്ചാൽ കോൺസുലേറ്റിലെ ജോലി തനിക്കു നഷ്ടപ്പെടുമെന്നു സ്വപ്ന സുരേഷ് എന്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സന്ദേശമയച്ചത്? പല തവണ ചോദ്യം ചെയ്തിട്ടും കൃത്യമായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്റെ പിന്നാലെയാണു കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി).
കഴിഞ്ഞ ഏപ്രിൽ 2നു കൊച്ചിയിലെത്തിയ കാർഗോ പരിശോധന ഒഴിവാക്കി വിട്ടുകൊടുക്കാൻ ശിവശങ്കർ നേരിട്ടു ബന്ധപ്പെട്ടെന്ന മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൊഴിയാണ് അന്വേഷണം ഈ ദിശയിലേക്കു നീങ്ങാൻ കാരണം. ശിവശങ്കർ ഇടപെട്ടതോടെ പരിശോധന ഒഴിവാക്കി കസ്റ്റംസ് പാഴ്സൽ വിട്ടുനൽകി.
സംഭവം വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ശിവശങ്കർ വിളിച്ചാൽ എങ്ങനെ തള്ളും?
∙ സ്വപ്നയുടെ നിർദേശ പ്രകാരം നയതന്ത്ര പാഴ്സലുകൾ വിട്ടുകൊടുക്കാൻ ശിവശങ്കർ പതിവായി കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവായാണ് ഇഡി ഇതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടു വിളിക്കുമ്പോൾ എങ്ങനെ തള്ളിക്കളയും എന്ന മറുചോദ്യമാണു ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ഇഡി സംഘത്തോടു ചോദിച്ചത്.
English Summary: ED investigation against M Sivasankar