3.18 ലക്ഷം ചെലവിൽ നിയമിച്ച സ്വപ്നയുടെ ജോലി ഹോട്ടൽ ബുക്കിങ്,സമ്മാനം വാങ്ങൽ
Mail This Article
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതൽ ചെലവിൽ പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് എന്തൊക്കെ ആവശ്യങ്ങൾക്കെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) സർക്കാരിനു നൽകിയ മറുപടിയിങ്ങനെ: കോവളത്തു ജനുവരിയിൽ നടന്ന സ്പേസ് കോൺക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല.
ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക... മറ്റു ദിവസങ്ങളിൽ ദൈനംദിന ജോലികളിൽ സ്പേസ് പാർക്കിന്റെ സ്പെഷൽ ഓഫിസറെ സഹായിച്ചതായും കെഎസ്ഐടിഐഎൽ പറയുന്നു.സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്ഐടിഐഎൽ പിഡബ്ല്യുസിക്ക് നൽകിയിരുന്നത് ജിഎസ്ടി ഉൾപ്പടെ 3.18 ലക്ഷമാണ്. സ്പേസ് പാർക്കിൽ സ്വപ്നയുടെ സേവനത്തിനും മാർക്കറ്റ് റിപ്പോർട്ട് തയാറാക്കിയതിനും നൽകിയത് 26.29 ലക്ഷം രൂപയും.
സർക്കാർ നൽകുന്ന 3.18 ലക്ഷത്തിൽ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തിൽ 1.44 ലക്ഷമാണ് ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിക്കു പിഡബ്ല്യുസി നൽകിയിരുന്നത്. അതിൽ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷൻ ടെക്നോളജിയുടെ കമ്മിഷൻ.
കെ–ഫോൺ: ചെലവഴിച്ചത് 3.32 കോടി രൂപ
സെപ്റ്റംബറിലെ കണക്കനുസരിച്ച് കെ–ഫോൺ പദ്ധതിയിൽ 2 വർഷത്തേക്കു പിഡബ്ല്യുസി നിയമിച്ച 6 കൺസൽറ്റന്റുമാർക്കായി സർക്കാർ ചെലവാക്കിയത് 3.32 കോടി രൂപ. പ്രോജക്ട് മാനേജർക്കു മാത്രം മാസം 3.34 ലക്ഷമാണ് നൽകിയിരുന്നത്. മറ്റു 2 പേർക്ക് 3.02 ലക്ഷവും 3 പേർക്ക് 2.7 ലക്ഷവുമാണ് പ്രതിഫലം.
English Summary: Swapna Suresh duties, KSITIL reply