ADVERTISEMENT

കൊച്ചി/ തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ പൂർണ ആരോഗ്യം കൈവരിച്ച ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതികളുടെയും സാക്ഷികളുടെയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തെളിവുശേഖരണവും രഹസ്യാന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. രവീന്ദ്രന്റെ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 6, 27, ഈമാസം 10 എന്നീ തീയതികളിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയിരുന്നു. കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച രവീന്ദ്രൻ 3 തവണയും ഹാജരായില്ല. രോഗാവസ്ഥയിൽ രവീന്ദ്രന്റെ മൊഴിയെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിനെതിരെ സമയബന്ധിതമായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനു ശേഷം ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ പ്രതി ചേർക്കേണ്ടിവന്നാൽ അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രൻ കേസിലെ സാക്ഷിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സി.എം.രവീന്ദ്രനെ എന്നു ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ഇന്നും ചേരും. രവീന്ദ്രനു സ്പോണ്ടിലോസിസ് ഉണ്ട്. കോവിഡ് അനന്തര ഫലമായാകാം ഇതിന്റെ വേദന വർധിച്ചത്. ശസ്ത്രക്രിയ ഒഴിവാക്കി മരുന്നും ഫിസിയോതെറപ്പിയും കൊണ്ട് ഈ പ്രശ്നത്തിനു ശമനമുണ്ടാക്കാമെന്നാണു വിലയിരുത്തൽ. ന്യൂറോ പ്രശ്നങ്ങളും വിശദമായി പരിശോധിക്കും. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടുള്ള രവീന്ദ്രന്റെ കത്തിനൊപ്പം ഹാജരാക്കാൻ ആശുപത്രിയിൽ നിന്നു പ്രത്യേക സർട്ടിഫിക്കറ്റ് ഒന്നും നൽകിയിട്ടില്ലെന്നു സൂപ്രണ്ട് എം.എസ്. ഷർമദ് പറഞ്ഞു. 

Content Highlights: CM Raveendran: ED ready to wait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com