തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ്: ഉത്സവത്തിന് ഇക്കുറി ആചാരങ്ങൾ മാത്രം
Mail This Article
തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇക്കുറി ഉത്സവങ്ങൾ ആചാരപരമായ ചടങ്ങുകളിൽ ഒതുക്കും. കോവിഡ് മുൻകരുതലെന്ന നിലയിലാണിത്. വീടുകളിൽ പോയുള്ള പറയെടുപ്പില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്നും ഉത്തരവിറക്കി.
ബോർഡിനു കീഴിലെ 1250 ക്ഷേത്രങ്ങളിൽ മേടം വരെയായാണ് ഉത്സവങ്ങൾ. ഇത്തവണ സ്റ്റേജ് ഷോകളും സമ്മേളനങ്ങളുമില്ല. അന്നദാനം നടത്തില്ല. ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനും അനുമതിയില്ല. ഉത്സവ സ്പെഷൽ ഡ്യൂട്ടിക്കുള്ള ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്കും ഡപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കുമാണ്.
നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലുമടക്കം ഭക്തർക്കു നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹിക അകലം, പേരു രേഖപ്പെടുത്തൽ എന്നിവ നിർബന്ധമാണ്. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനവുമില്ല.
English Summary: Travancore devaswom board order on festivals