സിദ്ദിഖ് കാപ്പന്റെ കുടുംബം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും
Mail This Article
കോഴിക്കോട്∙ ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നു ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്. ജനുവരി ആദ്യവാരം സെക്രട്ടേറിയറ്റിനു മുന്നിൽ കുടുംബം ധർണ നടത്തും.
ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിപിഎം എംപിമാരുടെ പ്രേരണയിലാണ് ഹത്രസിലേക്കു പോയതെന്നു മൊഴിനൽകിയാൽ രക്ഷപ്പെടുത്താം എന്നു യുപി പൊലീസ് പറഞ്ഞു. ഇതിനു വഴങ്ങാത്തതിനാൽ മർദിക്കുകയും ചെയ്തു.
കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും സിമിയുമായി ബന്ധപ്പെട്ടയാളാണ് എന്നൊക്കെയുള്ള കള്ളക്കഥകളാണ് യുപി സർക്കാർ ഇപ്പോൾ ചമയ്ക്കുന്നത്. നേരിട്ടു കാണാൻ അനുമതി തേടി ജയിലിൽ 3 തവണ അപേക്ഷ നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു മുൻപു കത്തുകൾ അയച്ചിരുന്നു. എന്നാൽ, മറ്റൊരു സംസ്ഥാനത്തെ കേസ് ആയതിനാൽ ഇടപെടാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ലോ ആൻഡ് ഓർഡർ എഡിജിപി മറുപടി അയച്ചതായും റെയ്ഹാനത്ത് പറഞ്ഞു.
English Summary: Siddique Kappan's wife to protest