ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഡിവൈഎഫ്‌ ഐ  പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഒൗഫിനെ കൊലപ്പെടുത്തിയ കേസിൽ 3 മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ.  യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (26), യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ (24), എംഎസ്എഫ്  പ്രവർത്തകൻ ഹസൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവരെ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 

ആദ്യം കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകനെ പ്രതിയല്ലെന്ന് കണ്ട് പൊലീസ് വിട്ടയച്ചു. കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റ് ഏറ്റെടുത്തു. 

24ന് രാത്രിയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇർഷാദിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.   ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാനും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.  

ഇതിനിടെ, അബ്ദുൽ റഹ്മാൻ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. മുസ്‌ലിം ലീഗ് - ഡിവൈഎഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് കൊലപാതകം നടന്നതെന്നും അവർ വ്യക്തമാക്കി. ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിന് കാരണമായത്.

കുറ്റക്കാർ ‌പാർട്ടിയിൽ  ഉണ്ടാവില്ലെന്ന് മുനവ്വറലി തങ്ങൾ 

കാഞ്ഞങ്ങാട് ∙ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ അതീവ ദുഃഖമുണ്ടെന്നും കുറ്റക്കാരെന്ന് തെളിഞ്ഞവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം ഔഫിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്‌ലിം ലീഗ് കൊലപാതകത്തിന് അനുകൂലമല്ല. രണ്ട് വർഷം മുൻപു തന്നെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രമേയം ഉയർത്തി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സന്ദേശ യാത്ര നടത്തിയിരുന്നു. ഈ കൊലപാതകത്തിൽ മുസ്‌ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യം മുസ്‌ലിം ലീഗിന് ഇല്ല. 

പൊതുഖജനാവിൽ നിന്നു തുക ചെലവാക്കി കൊലപാതക കേസുകൾ വാദിച്ച് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സമീപകാലത്ത് കേരളം കണ്ടതാണ്. അത്തരം നിലപാടുകൾ ലീഗിന്റെ നയമല്ല. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം രാവിലെ 10.45 നാണ് അദ്ദേഹം ഔഫിന്റെ വീട്ടിലെത്തിയത്. കൂടെയുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ല. തുടർന്നു വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നാണ് അദ്ദേഹം ഔഫിന്റെ വീട്ടിലെത്തിയത്.

മുസ്‍ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനില്ല: പിണറായി

തലശ്ശേരി ∙ സാധാരണ രാഷ്ട്രീയ മര്യാദയ്ക്ക് വിരുദ്ധമായ നിലപാട് എടുത്ത മുസ്‍ലിം ലീഗിന്റെ ഔചിത്യത്തെ ചോദ്യം ചെയ്താൽ എങ്ങനെയാണ് വർഗീയ വാദിയാവുന്നതെന്ന് മുഖ്യമന്തി പിണറായി വിജയൻ. 

പ്രത്യേക കാർഡ് ഇറക്കി തങ്ങൾക്കു വന്ന അപചയം പരിഹരിച്ചു കളയാമെന്ന് ലീഗ് വ്യാമോഹിക്കേണ്ട. കേരളത്തിലെ മുസ്‍ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനില്ല. 

ജമാഅത്തെ ഇസ്‍ലാമിയുമായി കൂട്ടുകൂടാൻ പാടില്ലെന്ന കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നയം പറയാൻ ശ്രമിച്ചത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. അതു പറയാൻ ശ്രമിച്ച മുല്ലപ്പള്ളി അവിടെയുണ്ടാവാൻ പാടില്ലെന്ന നിലപാട് ലീഗ് നേതൃത്വം എടുത്താൽ അതിന്റെ അർഥമെന്താണ്?  ലീഗിന്റെ തെറ്റായ നയത്തെ ചോദ്യം ചെയ്തപ്പോൾ തന്നെ വർഗീയവാദിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള വരവിനെതിരെ ലീഗിനകത്തു നിന്നു തന്നെ എതിർപ്പുയർന്നു. പിണറായിൽ കമ്യൂണിസ്റ്റ് പാർട്ടി പാറപ്രം സമ്മേളനത്തിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com