മകന്റെ ക്രൂര മർദനം; മാപ്പു നൽകി അമ്മ !
Mail This Article
വർക്കല ∙ തന്നെ ക്രൂരമായി മർദിച്ചതിന് അറസ്റ്റിലായ മകനെ വിട്ടുകിട്ടാൻ നിറകണ്ണുകളോടെ പൊലീസ് സ്റ്റേഷനിലെത്തി ഒരമ്മ. ‘എന്റെ സ്വന്തം മോനല്ലേ, ഇങ്ങനെ സ്റ്റേഷനിൽ കേറി നടക്കേണ്ട കാര്യമില്ലെന്നു തോന്നി. എനിക്കൊരു പരാതിയുമില്ല’ - അയിരൂർ പൊലീസ് സ്റ്റേഷന്റെ മുന്നിലെ കസേരയിലിരുന്ന് ഷാഹിദ വിതുമ്പിയപ്പോൾ കണ്ണീരിലായത് കേരള മനഃസാക്ഷിയാണ്.
ചരിവിൽ കുന്നുവിള വീട്ടിൽ ഷാഹിദയെ മകൻ റസാഖ് (27) മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു പ്രചരിച്ചത്. കാലു മടക്കി തൊഴിക്കുന്ന റസാഖിനു മുന്നിൽ തൊഴുകൈകളോടെ 'കൊല്ലരുതേ' എന്നു നിലവിളിക്കുകയായിരുന്നു ഷാഹിദ. സഹോദരി വിഡിയോ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും റസാഖിന്റെ ക്രൂരതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. 'കാണിച്ചുകൊടുക്ക്, കൊണ്ടുപോയി കേസ് കൊടുക്ക്' എന്ന് ആക്രോശിക്കുകയായിരുന്നു റസാഖ്. 'ചാവടീ, നീയവന്റെ കൈകൊണ്ട് ചാവടീ, എനിക്കിനിയൊന്നും ചെയ്യാൻ പറ്റത്തില്ല’ എന്നു സഹോദരി പറയുന്നതും വിഡിയോയിൽ കേൾക്കാം.
ഡിസംബർ 10നു നടന്ന സംഭവമാണെങ്കിലും വിഡിയോ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഷാഹിദയ്ക്കു പരാതിയില്ലെന്നു പറഞ്ഞെങ്കിലും പൊലീസ് കേസെടുത്ത് റസാഖിനെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരനായ റസാഖ് രാത്രി മദ്യപിച്ചു വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുന്നതിനിടയിൽ തടസ്സം പിടിക്കാനെത്തിയതാണ് ഷാഹിദ.
പരാതിയില്ലെന്നു പൊലീനോടു ഷാഹിദ തറപ്പിച്ചു പറഞ്ഞു. ഇവരുടെ ഭർത്താവ് ജോലിസംബന്ധമായി ഓച്ചിറയിലാണ് താമസം. വിവാഹിതനായ റസാഖ് ചെറുന്നിയൂരിലെ ഭാര്യവീട്ടിലാണ് താമസം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights: Young man beats mother in Thiruvananthapuram