കുതിക്കാനുള്ള കരുത്തുണ്ട്, തച്ചനാട്ടുകരയുടെ സലീമിന്
Mail This Article
തച്ചനാട്ടുകര (പാലക്കാട്) ∙ നമ്മൾ കാണുന്ന കെ.പി.എം. സലീമിന്റെ രണ്ടു കാലുകളും തളർന്നതാണ്. പക്ഷേ, അതൊരു കുറവായി തോന്നാതെയാണു സലീം തച്ചനാട്ടുകര പഞ്ചായത്തിന്റെ അധ്യക്ഷ പദവിയിലേക്ക് ഇന്നലെ ക്രച്ചസ് ഊന്നി കയറിയിരുന്നത്.
പതിനൊന്നാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായിരുന്ന സലീമിന്റെ എതിരാളികൾ മൈക്ക് കെട്ടി പ്രസംഗിച്ചു: ‘ഒരു കല്യാണത്തിനു പന്തലു നാട്ടാനും കുട്ടികളുടെ കൂടെ പന്തു തട്ടാനും കഴിയുന്നവരെ വേണം നിങ്ങൾ തിരഞ്ഞെടുക്കുവാൻ.’ സലീമിന്റെ ശാരീരിക വൈഷമ്യത്തെ ഒന്നു കളിയാക്കിയതാണ്. ഫലം മോശമായില്ല, കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ വാർഡിൽ സലിം 315 വോട്ടിനു വിജയിച്ചു. എങ്ങനെ വിജയിക്കാതിരിക്കും? സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പേരിൽ 11 വർഷം ആൻഡമാനിലെ ഇരുൾ നിറഞ്ഞ സെല്ലുലർ ജയിലിൽക്കഴിഞ്ഞ കലമ്പറമ്പിൽ അഹമ്മദിന്റെ കൊച്ചുമകനു തോറ്റു കൊടുക്കാനാകുമോ?
രണ്ടാം വയസ്സിൽ പനിയെത്തുടർന്നാണു കാലുകൾ തളർന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ എംഎസ്എഫ് പ്രവർത്തകനായി. യൂത്ത് ലീഗ് ജില്ലാ ഭാരവാഹിയായി സമരങ്ങളുടെ മുൻനിരയിൽതന്നെ നിന്നു. പഠനത്തിലും മോശമാക്കിയില്ല, മലയാളത്തിൽ എംഎയും ബിഎഡും പൂർത്തിയാക്കി അധ്യാപകനായി.
Content Highlights: Differently abled man sworn as panchayat president in Palakkad