ഡൽഹി വിമാനത്താവളത്തിൽ ‘ക്വാറന്റീനിൽ’ കുടുങ്ങിയ മലയാളികൾ നാട്ടിലെത്തി
Mail This Article
ന്യൂഡൽഹി ∙ യുകെയിൽ നിന്നു വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെത്തി, ക്വാറന്റീൻ വ്യവസ്ഥകളെ തുടർന്നു വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ ഒന്നര ദിവസത്തെ ദുരിതത്തിനും അനിശ്ചിതത്വത്തിനും ശേഷം നാട്ടിലെത്തി. ശക്തമായ പ്രതിഷേധത്തിനും രാഷ്ട്രീയ ഇടപെടലുകൾക്കുമൊടുവിലാണ് ഇന്നലെ വൈകിട്ട് 5.50ന് എയർ ഇന്ത്യ വിമാനത്തിൽ ഇവർ കൊച്ചിയിലേക്കു തിരിച്ചത്.
യുകെയിൽ നിന്ന് എത്തിയവർ കോവിഡ് നെഗറ്റീവ് ആണെങ്കിലും ഡൽഹിയിൽ 7 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷമേ നാട്ടിലേക്കു പോകാൻ പാടുള്ളൂവെന്ന് അധികൃതർ നിലപാടെടുക്കുകയായിരുന്നു. കോവിഡ് പരിശോധനയിൽ, യാത്രക്കാരിൽ 2 പേർ പോസിറ്റീവ് ആണെന്നു കണ്ടെത്തി. മലയാളികളല്ലാത്ത ഇവരെയും ഇവർക്കു സമീപമിരുന്നവരെയും ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
മറ്റുള്ളവരും ക്വാറന്റീനിൽ കഴിയണമെന്ന് ഉദ്യോഗസ്ഥർ ശഠിക്കുകയും പാസ്പോർട്ട് വാങ്ങിവയ്ക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്കു നാട്ടിലും ക്വാറന്റീനിൽ കഴിയേണ്ടതുണ്ടെന്നും ഡൽഹി വിമാനത്താവളം വഴി കടന്നുപോകുന്നവർ മാത്രമാണെന്നും യാത്രക്കാർ വാദിച്ചു. കയ്യിൽ ഇന്ത്യൻ രൂപ ഇല്ലാതിരുന്നതും വിദേശ സിം കാർഡ് ആയിരുന്നതും പലരെയും വലച്ചു. കോവിഡ് പരിശോധനയ്ക്കുള്ള 800 രൂപയ്ക്കു പുറമേ, വിമാനത്താവള ലൗഞ്ചിൽ ഇരിക്കുന്നതിന് 2400 രൂപ വീതവും യാത്രക്കാരിൽനിന്ന് ഈടാക്കി. ഭക്ഷണംപോലും ലഭിച്ചില്ലെന്നു ചിലർ പറഞ്ഞു.
ഉന്നതതല ഇടപെടലിനെ തുടർന്ന് നാട്ടിലേക്കു പോകാൻ അനുവദിക്കാമെന്ന് ഇന്നലെ വെളുപ്പിനാണ് അധികൃതർ സമ്മതിച്ചത്. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് റദ്ദായതിനാൽ പുതിയ ടിക്കറ്റെടുക്കണമെന്നും 15 കിലോയിൽ കൂടുതലുള്ള ലഗേജിന് പണം നൽകണമെന്നുമുള്ള വ്യവസ്ഥകളും മുന്നോട്ടുവച്ചു. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ, മന്ത്രിതലത്തിൽ ഇടപെടലുണ്ടായതോടെ അധികൃതർ നിലപാടു മാറ്റി. മലയാളികൾക്കു നേരിട്ട പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
English Summary: Keralites stuck in delhi airport reached native