ചലച്ചിത്ര അക്കാദമി വിവാദ കത്ത്: വീഴ്ച സമ്മതിച്ച് കമൽ
Mail This Article
തിരുവനന്തപുരം ∙ കത്തയച്ചത് വീഴ്ചയെന്നു തുറന്നുപറഞ്ഞ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവികളായ 4 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് കമൽ അയച്ച കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പുറത്തു വിട്ടതോടെയാണു വിവാദമായത്. കത്തു നൽകിയതിൽ ജാഗ്രതക്കുറവുണ്ടായെന്നു കമൽ പറഞ്ഞു.
ചിലർ തുടരുന്നതു ഗുണം ചെയ്യുമെന്നതിനാലാണു കത്തയച്ചത്. തീവ്ര വലതുപക്ഷ വ്യതിയാനമുള്ള ആളുകൾ മിക്ക സാംസ്കാരിക സമിതികളും കയ്യടക്കുന്ന കാലത്ത് ഇടതു സ്വഭാവം നിലനിർത്തണമെന്നു കരുതിയാണു കത്തെഴുതിയത്. നെഹ്റുവിന്റെ കാഴ്ചപ്പാട് പോലും ഇടതു സമീപനത്തോടു ചേർന്നതാണെന്നും ഇതു കോൺഗ്രസുകാർ മനസ്സിലാക്കണമെന്നും കമൽ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ അക്കാദമി സെക്രട്ടറി അജോയ്ചന്ദ്രൻ എതിർക്കുകയും ഭരണസമിതി ചേരാതെ ചെയർമാൻ എടുത്ത തീരുമാനം അംഗീകരിക്കരുതെന്നു ചൂണ്ടിക്കാട്ടി മന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇൗ കത്തു കൂടി പരിഗണിച്ചാണു ചെയർമാന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നു മന്ത്രി മറുപടി നൽകിയത്.
Content Highlights: Director Kamal on controversial letter