ADVERTISEMENT

തിരുവനന്തപുരം ∙ മുന്നണിയിലേക്കു വന്ന കക്ഷികൾക്ക് സീറ്റ് കൈമാറുന്നതിൽ സിപിഎമ്മിന്റെ സമീപനം വ്യക്തമാക്കിയ ശേഷം തീരുമാനമെടുക്കാൻ സിപിഐ. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിലും ഒരുക്കങ്ങൾ‍ ആരംഭിക്കാൻ ഘടകങ്ങൾക്കു നേതൃത്വം നിർദേശം നൽകി. ഇടതു മുന്നണിയിലെ രണ്ടാംസ്ഥാനം ആർക്കും അടിയറവ് വയ്ക്കാൻ സിപിഐ തയാറല്ല.

കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വന്നതോടെ സിപിഐ മത്സരിച്ചു വരുന്ന കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുകൊടുക്കാൻ പാ‍ർട്ടി തയാറാകുമോ എന്ന ചോദ്യം ശക്തം. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ഇരിക്കൂർ മത്സരിച്ചു വരുന്ന സീറ്റും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ മത്സരിച്ചിരുന്ന വാഴൂരാണു കാഞ്ഞിരപ്പള്ളിയായി പരിണമിച്ചത്. കോട്ടയം ജില്ലയിൽ മറ്റൊരു സീറ്റ് ലഭിച്ചാൽ കാഞ്ഞിരപ്പള്ളി കൈമാറാൻ സിപിഐ സന്നദ്ധമായേക്കാം. പൂഞ്ഞാർ പാർട്ടിക്കു നോട്ടമുണ്ട്. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ അട്ടിമറി വിജയം നേടിയ എഐവൈഎഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനെ സ്ഥാനാർഥിയായും പരിഗണിക്കുന്നു. എന്നാൽ കോട്ടയം ജില്ലാ നേതൃത്വം കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്.

ഇരിക്കൂറിനു പകരം കണ്ണൂരിൽ തന്നെ ഏതെങ്കിലും സീറ്റ് ലഭിച്ചാൽ പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കാൻ സിപിഐ ആഗ്രഹിക്കുന്നു. പാർലമെന്ററി രംഗത്തേക്ക് ഇനിയില്ലെന്ന നിലപാടിൽ പന്ന്യൻ ഉറച്ചു നിന്നാൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിനെ പരിഗണിച്ചേക്കും.

മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസും എൽജെഡിയും സിപിഎമ്മിന്റെ പല സിറ്റിങ് സീറ്റുകൾ തന്നെയാണ് അവകാശപ്പെടുന്നത്. അതുകൊണ്ട് ആ കുഴപ്പം ആദ്യം അവർ പരിഹരിക്കട്ടെ എന്ന മനോഭാവത്തിലാണ് സിപിഐ. 

ഈ മാസം സിപിഐ ദേശീയ കൗൺസിൽ യോഗം ഹൈദരാബാദിൽ ചേരും. തുടർന്നു സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പു മാർഗരേഖ അന്തിമമാക്കും. ജില്ലകളിൽനിന്നു സ്ഥാനാർഥികളെ ശുപാർശ ചെയ്യാൻ ആവശ്യപ്പെടും.

Content Highlights: Kerala assembly election: CPI seat discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com