കൊല്ലത്തും കുഞ്ഞനിയൻ
Mail This Article
കൊല്ലം ∙ രാജ്യത്തു പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം ജില്ലയിൽ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ സിപിഐ ചരിത്രത്തിലാദ്യമായി സിപിഎമ്മിനു പിന്നിൽ പോകുന്നു. കഴിഞ്ഞ തവണ സിഎംപിക്കു നൽകിയ ചവറ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന നിലയെത്തിയതോടെയാണിത്.
2016 ൽ സിപിഎമ്മും സിപിഐയും 4 സീറ്റുകളിൽ വീതമാണു മത്സരിച്ചത് (സിപിഎം: കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര. സിപിഐ: ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കരുനാഗപ്പള്ളി). കുന്നത്തൂർ സീറ്റ് ആർഎസ്പി(എൽ)ക്കും പത്തനാപുരം കേരള കോൺഗ്രസി(ബി)നും ചവറ സിഎംപിക്കും നൽകി. സിഎംപി, സിപിഎമ്മിൽ ലയിച്ചതോടെ ഈ സീറ്റ് പാർട്ടിക്കു തന്നെയാണെന്ന നിലപാടിലാണു സിപിഎം. ഇതോടെ സിപിഎം 5, സിപിഐ 4 എന്നിങ്ങനെയാകും.
ജില്ലയിൽ 37,000 സിപിഐ അംഗങ്ങളുണ്ടായിരുന്നതിൽ നേരിയ കുറവു വന്നെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന റെക്കോർഡ് കൈമോശം വന്നിട്ടില്ല.
7 സീറ്റുകളിൽ വരെ സിപിഐ ജില്ലയിൽ മുൻപു മത്സരിച്ചിട്ടുണ്ട്. ആർഎസ്പി നേരത്തേ മത്സരിച്ചിരുന്ന 4 സീറ്റുകളിൽ രണ്ടെണ്ണം സിപിഎമ്മിന്റെ കയ്യിലെത്തി- കൊല്ലവും ഇരവിപുരവും. പിന്നാലെ ഇപ്പോൾ ചവറയും. കുന്നത്തൂർ ആർഎസ്പി–ലെനിനിസ്റ്റിനു നൽകുമോയെന്ന കാര്യം ചർച്ചയിലാണ്.
Content Highlights: Kerala assembly election: Kollam CPI