എൽജെഡി 7 സീറ്റ് ചോദിക്കും: തൽക്കാലം ലയനമില്ല
Mail This Article
തൃശൂർ ∙ തൽക്കാലം ജനതാദൾ എസുമായി ലയിക്കാതെ തന്നെ എൽഡിഎഫിൽ 7 സീറ്റ് ചോദിക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കമ്മിറ്റി തീരുമാനം. 15നു എൽഡിഎഫുമായി ചർച്ച നടത്തും. സിപിഎമ്മിന്റെ ലയന നിർദേശം പ്രകാരം ജനതാദൾ (എസ്) നേതാക്കളുമായി നേരത്തേ ചർച്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ലയനം ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് എൽജെഡി സംസ്ഥാന സമിതിയിൽ നേതാക്കൾ പ്രകടിപ്പിച്ച ആശങ്ക. സിപിഎം മുന്നോട്ടു വച്ച നിർദേശം തള്ളിയെന്നു വരുന്നത് എൽജെഡി ആഗ്രഹിക്കുന്നില്ല. ചർച്ചകളിലൂടെ തീരുമാനമെടുക്കാൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിനെ യോഗം ചുമതലപ്പെടുത്തിയത് ഇതുകൊണ്ടാണ്. കർണാടകയിൽ ബിജെപിയുമായി കൈകോർക്കാൻ ജനതാദൾ (എസ്) നീക്കം തുടങ്ങിയ സാഹചര്യവും ലയനത്തിനെതിരായി പരിഗണിച്ചു.
ജനതാദൾ എസിനു കഴിഞ്ഞ തവണ എൽഡിഎഫ് നൽകിയത് 5 സീറ്റാണ്. യുഡിഎഫ് എൽജെഡിക്കു നൽകിയത് 7 സീറ്റും. 12 സീറ്റുകൾ ഇരു പാർട്ടികൾക്കുമായി നൽകാനാകുമോ എന്നു കാര്യത്തിൽ എൽഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 7 സീറ്റു ചോദിക്കാനാണ് എൽജെഡി തീരുമാനം. എൽഡിഎഫുമായി ചർച്ച ചെയ്യാൻ ഡോ. വർഗീസ് ജോർജ്, ദേശീയ സമിതി അംഗം കെ.പി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരെ ചുമതലപ്പെടുത്തി.
Content Highlights: Kerala assembly election: LJD