റിമാൻഡിലായിരുന്ന യുവാവ് മരിച്ചു; പൊലീസ് മർദനം മൂലമെന്ന് പരാതി
Mail This Article
കോട്ടയം ∙ തട്ടിപ്പു കേസിൽ റിമാൻഡിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. മരണം പൊലീസ് മർദനം മൂലമെന്ന് പിതാവിന്റെ പരാതി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖാണ് (36) മരിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോൾ ഇന്നലെ വൈകിട്ട് മൂന്നിനാണ് മരണം. ‘ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്. ഇത് പൊലീസ് മർദനത്തിൽ സംഭവിച്ചതാണ്, മർദനമാണ് മരണകാരണം’– പിതാവ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാൻ കാരണമെന്നു കരുതുന്നതായി ന്യൂറോ സർജൻ ഡോ. പി.കെ.ബാലകൃഷ്ണൻ പറഞ്ഞു. ഞരമ്പു പൊട്ടിയതല്ലെന്നും വീഴ്ച മൂലമോ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതു മൂലമോ ആകാം ക്ഷതമേറ്റതെന്നും പറഞ്ഞു.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്ത കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറന്റീൻ സെന്ററിൽ പാർപ്പിച്ചു. അപസ്മാരബാധയെത്തുടർന്നു ചൊവ്വാഴ്ച കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അറസ്റ്റ് ചെയ്ത 11നു വൈകിട്ടു തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതാണെന്ന് ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബാലൻ പറഞ്ഞു. ഷെഫീഖിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഭാര്യ: സെറീന. മക്കൾ: സയന, സന.
Content Highlights: Remand death in Kottayam