വാളയാർ: റിപ്പോർട്ടിന്മേൽ നടപടിയെടുത്തെന്ന് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ വാളയാറിൽ ലൈംഗിക പീഡനം നേരിട്ട പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന പി.കെ.ഹനീഫ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി സർക്കാർ.
കേസ് ആദ്യം അന്വേഷിച്ച മുൻ എസ്ഐ ചാക്കോയുടെ വീഴ്ച നിന്ദ്യാർഹമാണെന്ന റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്നു ചാക്കോയെ ഇത്തരം കേസന്വേഷണങ്ങളിൽ നിന്നു മാറ്റിനിർത്തും. മറ്റ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ഡിജിപി പരിശോധിക്കും.
പ്രോസിക്യൂട്ടർമാരായിരുന്ന ലത ജയരാജിനെയും ജലജ മാധവനെയും ഭാവിയിൽ സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടും ശുപാർശകളിന്മേൽ സ്വീകരിച്ച നടപടികളുടെ ആക്‌ഷൻ ടേക്കൺ റിപ്പോർട്ടും സർക്കാർ നിയമസഭയിൽ വച്ചു.
പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് 2017 ലാണ്. സംഭവം വൻ വിവാദമായപ്പോൾ മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല.
Content Highlights: Walayar case; Commission report