ലൈഫ് മിഷൻ: അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. സർക്കാരിനുവേണ്ടി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ യു.വി.ജോസാണ് ഹർജി നൽകിയത്.
ഹർജിയിൽ പറയുന്നതിങ്ങനെ: പദ്ധതിക്കു വിദേശ സംഭാവന വാങ്ങിയിട്ടില്ല; അതുകൊണ്ടുതന്നെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ലംഘനമില്ല. വിദേശ സംഭാവന വാങ്ങിയാൽതന്നെ പദ്ധതിക്കും നടത്തിപ്പുകാർക്കും നിയമപരമായ സംരക്ഷണം ലഭിക്കും. ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. അതു സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് സിബിഐയുടെ വാദമെങ്കിലും അതു പിൻവലിച്ചിട്ടുണ്ട്. പണം തിരിമറിയുണ്ടെങ്കിൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും വിജിലൻസ് അന്വേഷണം മതിയാകും.
പരാതിയുണ്ടായാൽ പ്രാഥമിക അന്വേഷണം നടത്തി പ്രതികളെക്കുറിച്ചു ധാരണ ലഭിച്ചശേഷം കേസ് റജിസ്റ്റർ ചെയ്യുകയാണു സിബിഐയുടെ രീതി. ലൈഫ് മിഷൻ വിഷയത്തിൽ ഒരു എംഎൽഎയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ തിടുക്കത്തിൽ കേസെടുക്കുകയായിരുന്നു. എഫ്സിആർഎ വ്യാഖ്യാനിച്ചതിലുൾപ്പെടെ ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും ഹർജിയിൽ പറയുന്നു.
Content Highlights: Life Mission: Kerala govt moves SC