ADVERTISEMENT

കൃഷി

കൃഷിമേഖലയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പ്രഖ്യാപനം. തരിശുരഹിത കേരളമാണ് ലക്ഷ്യം. ഒരുപ്പൂ കൃഷി ഇരുപ്പൂ ആക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ തയാറാക്കും. കുടുംബശ്രീയുടെ 70,000 സംഘക്കൃഷി ഗ്രൂപ്പുകളിൽ നിലവിൽ 3 ലക്ഷം സ്ത്രീകൾക്കു ജോലിയുണ്ട്. ഗ്രൂപ്പുകൾ ഒരു ലക്ഷമാക്കി ഒന്നേകാൽ ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും.

കർഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള അതിവർഷാ‍നുകൂല്യം നൽകാൻ 130 കോടി കൂടാതെ 100 കോടി രൂപ കൂടി അനുവദിച്ചു. മാർച്ചിനകം നൽകും.

∙ മണ്ണുജല സംരക്ഷണത്തിന് 103 കോടി രൂപ.

∙ ചെറുകിട ജലസേചനത്തി‍നു 168 കോടി രൂപ. മൈക്രോ ഇറിഗേഷൻ പദ്ധതി നബാർഡ് സഹായത്തോടെ തുടരും.

∙ ഇടമലയാർ, മൂവാറ്റുപുഴയാർ ജലസേചന പദ്ധതികൾക്കു 40 കോടി രൂപ. കബനി, ഭവാനി, പമ്പ, കാവേരി തട‍ങ്ങളിലെ ഇടത്തരം - ചെറുകിട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 49 കോടിയും ചമ്രവട്ടം പദ്ധതി പൂർത്തീകരണത്തിനു 4 കോടിയും വകയിരുത്തി.

∙ ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 16 ഡാമു‍കൾക്ക് 216 കോടി രൂപ ലഭ്യമാക്കും. കാഞ്ഞിരപ്പുഴ, ചിറ്റൂർ‍പ്പു‍ഴ പദ്ധതികളുടെ പ്രവൃത്തികൾ ഈ വർഷം പുതുതായി ഏറ്റെടുക്കാൻ 25 കോടി അനുവദിച്ചു.

പ്രഖ്യാപന കതിർക്കുലകൾ, വിളവെടുപ്പ് എളുപ്പമല്ല: ടി.നന്ദകുമാർ

റബർ താങ്ങുവിലയിലെയും നെല്ല്, തേങ്ങ സംഭരണവിലയിലെയും വർധന പ്രതീക്ഷിച്ചത്ര ഇല്ലെങ്കിലും കർഷകർ സ്വാഗതം ചെയ്യും.

നെല്ലിന്റെ 28 രൂപ താങ്ങുവില കേന്ദ്രസർക്കാർ 2020–21ൽ പ്രഖ്യാപിച്ചതിലും 9.32 രൂപ കൂടുതലാണ്. എന്നാൽ, കേന്ദ്രം 2021–22ലെ താങ്ങുവില പ്രഖ്യാപിച്ചിട്ടില്ല. കമ്മിഷൻ ഫോർ അഗ്രി കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) കണക്കനുസരിച്ച് ക്വിന്റലിന് 60 രൂപയുടെ വർധനയ്ക്കാണു സാധ്യത (ഇപ്പോൾ 1868 രൂപ. 1800 എന്നു ബജറ്റിൽ പറഞ്ഞതു ശരിയല്ല). അങ്ങനെയായാൽ സംസ്ഥാനത്തിന്റെ അധികത്തുക ഇപ്പോഴത്തെപ്പോലെ 8.80 രൂപയിലൊതുങ്ങും.

നെൽക്കർഷകർക്കു റോയൽറ്റിയായി ഹെക്ടറിന് 2000 രൂപയും ഇൻസെന്റീവായി 5500 രൂപയും നൽകാൻ യഥാക്രമം 40 കോടി, 60 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. 2.23 ലക്ഷം ഹെക്ടറിൽ നെൽക്കൃഷിയുണ്ടെന്നാണു കണക്ക്. ശരാശരി ഉൽപാദനക്ഷമത ഹെക്ടറിന് 4.5 ടൺ. മേൽപറഞ്ഞ മൂന്നു രീതികളിലായി വിവിധ ഏജൻസികൾ പലപ്പോഴായി പണം നൽകുന്ന രീതി മാറ്റി, ഹെക്ടറിനു 4000 രൂപ വീതം നേരിട്ടുള്ള വരുമാനസഹായമായി നൽകുന്നത് ഗുണകരമായേനേ.

കേരളത്തെ തരിശുരഹിതമാക്കാനുള്ള ശ്രമം നല്ലതാണ്. കേരള നെൽവയൽ, തണ്ണീർത്തട നിയമം എടുത്തുകളഞ്ഞ് കർഷകരെ ഇഷ്ടമുള്ള വിള കൃഷി ചെയ്യാൻ അനുവദിച്ചാലേ ഇതു യാഥാർഥ്യമാകൂ.

പച്ചക്കറികൾക്കു താങ്ങുവിലയ്ക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നടപ്പാക്കുന്നത് ഒട്ടേറെ ഏജൻസികൾ മുഖേനയായതിനാൽ ഫലപ്രാപ്തി കണ്ടറിയാം. കർഷകർക്കു നേരിട്ടു പണം ലഭിക്കാനുള്ള സംവിധാനം ഉണ്ടായാലേ ഗുണമുള്ളൂ. ഈ രംഗത്തു ചില കേന്ദ്ര പദ്ധതികളുണ്ട്; സംസ്ഥാനം ഒരു വിഹിതം നൽകിയാൽ മതിയാകും.

സംസ്ഥാന സർക്കാരിന് 26% ഓഹരി പങ്കാളിത്തത്തോടെ കേരള റബർ ലിമിറ്റഡ് ആരംഭിക്കുമെന്നു പറയുന്നു. ‘അമുൽ’ മാതൃകയിൽ സഹകരണ മേഖലയിൽ റബർ സംഭരിക്കുകയാണത്രേ ലക്ഷ്യം. സംസ്കരണത്തിലും വിപണനത്തിലും കർഷകർക്കു പൂർണ നിയന്ത്രണമുണ്ടെങ്കിലേ അമുൽ മാതൃകയാകൂ. ഒട്ടേറെ സർക്കാർ ഏജൻസികളുടെ ഇടപെടലോടെയുള്ള പദ്ധതികൾ കർഷകർക്കു ഗുണപ്പെടില്ലെന്നത് പകൽപോലെ വ്യക്തമാണ്.

(കേന്ദ്രസർക്കാരിൽ കൃഷി, ഭക്ഷ്യവകുപ്പ് സെക്രട്ടറിയും ദേശീയ ക്ഷീരവികസന ബോർഡ് അധ്യക്ഷനുമായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com