ADVERTISEMENT

കൊച്ചി ∙ ദേശവിരുദ്ധ ബന്ധം ആരോപിക്കപ്പെടുന്ന നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രം വിചാരണഘട്ടത്തിൽ മാത്രം പ്രതിഭാഗത്തിനു നൽകിയാൽ മതിയെന്ന നിലപാടിൽ അന്വേഷണ ഏജൻസി. സ്വപ്ന സുരേഷ്, കെ.ടി.റമീസ് എന്നിവർ അടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണു പ്രതിഭാഗം.

പ്രതികളുടെ ഭീകരസംഘടനാ ബന്ധം സംബന്ധിച്ച അന്വേഷണം തുടരുന്ന സാഹചര്യത്തിലാണു കുറ്റപത്രത്തിലെ ചില നിർണായക സൂചനകൾ പുറത്തുവരാതിരിക്കാൻ എൻഐഎ കരുതലോടെ നീങ്ങുന്നത്. വിചാരണ നടപടികൾക്കു മുൻപു പ്രതിഭാഗത്തിനു കുറ്റപത്രത്തിന്റെ പകർപ്പു നൽകാൻ കോടതി തീരുമാനിച്ചാൽ അന്വേഷണത്തെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി നൽകാനും എൻഐഎ ആലോചിക്കുന്നുണ്ട്. പ്രതികളിൽ ചിലർ ദേശവിരുദ്ധ ശക്തികൾക്കു സാമ്പത്തിക സഹായം നൽകിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 20 പ്രതികളിൽ ആർക്കൊക്കെയാണു ഭീകരസംഘടനാ ബന്ധമുള്ളതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാൽ, സ്വർണക്കടത്തു കേസിലെ 31 പ്രതികൾക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) സമർപ്പിച്ചപ്പോൾ ഇല്ലാതിരുന്ന യുഎപിഎ വകുപ്പ് – 20 കൂടി ചേർത്താണു എൻഐഎ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

യുഎപിഎ വകുപ്പ് – 20 

ഭീകരസംഘടനകളിലോ കൂട്ടായ്മകളിലോ അംഗമാകുന്ന പ്രതികൾക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. എഫ്ഐആറിൽ ചേർക്കാതിരുന്ന ഈ വകുപ്പു ചേർത്തതും കുറ്റപത്രത്തിന്റെ പൂർണ്ണമായ പകർപ്പു പ്രതിഭാഗത്തിനു ലഭിക്കാതിരിക്കാൻ എൻഐഎ ശ്രമിക്കുന്നതും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട സ്വർണക്കടത്തു കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Smuggling: Charge sheet later against accused in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com