സിനിമയെ മറന്നു; ഇളവുകളില്ല, കൊച്ചിയിൽ പ്രൊഡക‍്ഷൻ കേന്ദ്രം
Mail This Article
തിരുവനന്തപുരം ∙ വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി നിരക്കിൽ പകുതി ഇളവു ചെയ്യാനും സിനിമ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ബജറ്റിൽ ഇതുൾപ്പെടെ സിനിമ മേഖലയ്ക്കു കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല.
കഴിഞ്ഞ 2 ബജറ്റിലും ചെയ്തതു പോലെ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ അവരുടെ സിനിമകൾക്കു 3 കോടി രൂപ ഇത്തവണയും വകയിരുത്തി. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പട്ടിക വിഭാഗക്കാരായ സംവിധായകരുടെ സിനിമകൾക്കായി 3 കോടി രൂപ മാറ്റിവച്ചത് ഇത്തവണ 2 കോടിയായി ചുരുക്കി. ഒരു സിനിമയ്ക്കുള്ള സഹായം 50 ലക്ഷമാണ്.
കൊച്ചി കടവന്ത്രയിൽ സിനിമ പോസ്റ്റ് പ്രൊഡക‍്ഷൻ സെന്റർ ആരംഭിക്കുമെന്നതാണു പുതിയ പ്രഖ്യാപനം. എന്നാൽ ഇതിനായി തുകയൊന്നും വകയിരുത്തിയിട്ടില്ല.
∙ അമച്വർ നാടകങ്ങൾക്കായി ഇത്തവണയും 3 കോടി രൂപ വകയിരുത്തി. ഒരു നാടകത്തിന് 5 ലക്ഷം രൂപ വരെയാണു സഹായം. പ്രഫഷനൽ നാടകങ്ങൾക്കു സഹായം 2 കോടി.
∙ യുവ കലാകാരന്മാർക്കുള്ള 1000 ഫെലോഷിപ് തുടരും.
∙ തിരുവനന്തപുരം സൂര്യ ഫെസ്റ്റ്, തൃശൂർ ഹൈദരാലി കഥകളി അക്കാദമി, ഉമ്പായി മ്യൂസിക് അക്കാദമി- 50 ലക്ഷം വീതം
∙കെപിഎസിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരം വേദി- 1 കോടി
∙ എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കാൻ– 5 കോടി.
∙ ആറന്മുളയിൽ സുഗത കുമാരിയുടെ തറവാട്ട് വീട്ടിൽ ദൃശ്യ-ശ്രവ്യ ശേഖരവും മ്യൂസിയവും- 2 കോടി
∙വരാപ്പുഴ കൂനമ്മാവിൽ ചാവറ മ്യൂസിയം-50 ലക്ഷം
∙ തിരുവിതാംകൂർ-കൊച്ചി നിയമസഭാംഗങ്ങളായിരുന്ന പട്ടിക വിഭാഗത്തിലെ നവോത്ഥാന നായകർക്കെല്ലാം സ്വദേശത്ത് സ്മാരകം- 25 ലക്ഷം വീതം
∙ തൃശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന്- 25 ലക്ഷം