ബജറ്റ്: നിരാശയിൽ വ്യാപാരി സമൂഹം
Mail This Article
കൊച്ചി ∙ കോവിഡ് ലോക്ഡൗണും വ്യാപാരനഷ്ടവും മൂലം വലയുന്ന വ്യാപാരികളെ ബജറ്റ് നിർദേശങ്ങളിൽ പരിഗണിച്ചതേയില്ല. പ്രളയ സെസ് പിൻവലിക്കുന്നതു പോലും 5 മാസം കഴിഞ്ഞ്. ചെറുകിട വ്യാപാരികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ നിവേദനത്തിലെ മറ്റ് ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
ലോക്ഡൗൺ മൂലം ഏറെക്കാലം പൂട്ടിക്കിടന്നതിനു പുറമേ വിൽപനയിൽ കാര്യമായ ഇടിവ് എല്ലാത്തരം വ്യാപാരികളും അഭിമുഖീകരിക്കുന്നുണ്ട്. ഓൺലൈനിൽ നിന്നും വഴിയോര കച്ചവടക്കാരിൽ നിന്നുമുള്ള മത്സരം വേറെ. കോവിഡ് കാലത്തിനു മുൻപു സംസ്ഥാനത്ത് 14 ലക്ഷം വ്യാപാരികളുണ്ടായിരുന്നു. അതിൽ 2 ലക്ഷത്തിലേറെ പിന്നീട് തുറക്കാൻ കഴിയാത്തവിധം സാമ്പത്തികമായി തകർന്നു. ഇവർക്കു യാതൊരു ആനുകൂല്യവും ബജറ്റിൽ ഇല്ല.
ക്ഷേമനിധിയിൽ പെൻഷനു വേണ്ടി മാസം തോറും അംശദായം അടയ്ക്കുന്നവരാണു വ്യാപാരികൾ. പക്ഷേ, പെൻഷൻ 1000 രൂപ മുതൽ പരമാവധി 1350 രൂപ വരെ മാത്രം. അവശവിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ 1600 രൂപയാക്കിയെങ്കിലും വ്യാപാരികൾക്കു വർധിപ്പിച്ചില്ല.
കടകൾ അടഞ്ഞു കിടന്ന കാലത്തു വൈദ്യുതി സ്ഥിരനിരക്ക് ഒഴിവാക്കി കൊടുക്കണമെന്ന് അഭ്യർഥിച്ചെങ്കിലും നാമമാത്ര ഇളവാണു ലഭിച്ചത്. ജിഎസ്ടിയിലാകട്ടെ കൂടെക്കൂടെ മാറ്റങ്ങളും അവയ്ക്കനുസരിച്ച് റിട്ടേൺ നൽകിയില്ലെങ്കിൽ കനത്ത പിഴയും. ഇത്തരം ദുരിതങ്ങൾ താങ്ങാൻ കഴിയാതെ ഒട്ടേറെപ്പേർ വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്.
English Summary: Kerala budget reactions