ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക നൽകുന്നതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജീവനക്കാർക്കു നിരാശയായി. രണ്ടു വർഷമായി കുടിശികയായ ഡിഎയിൽ ഒരു ഗഡു മാത്രം ഈ വർഷം ഏപ്രിലിൽ നൽകുമെന്നും രണ്ടാമത്തെ ഗഡു ഒക്ടോബറിൽ നൽകുമെന്നുമാണ് ബജറ്റിൽ പറഞ്ഞത്.

അതേസമയം, ഏപ്രിലിൽ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നും പറയുന്നുണ്ട്. ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വന്നാൽ ഒക്ടോബറിൽ നൽകുമെന്നു പറഞ്ഞ ഡിഎ കുടിശിക അപ്രസക്തമാകും. മാത്രമല്ല, 2020 ജനുവരി മുതൽ ബാധകമായ വർധന എപ്പോൾ നൽകുമെന്നു പറയുന്നുമില്ല. ഫലത്തിൽ, ഒരു ഗഡു ഒഴികെയുള്ള എല്ലാ ഡിഎ കുടിശികയും ശമ്പളപരിഷ്കരണ കുടിശികയിലേക്കു തള്ളിയിരിക്കുകയാണ് ധനമന്ത്രി. ഇതു കിട്ടാൻ വൈകുമെന്ന് ഉറപ്പുമാണ്.

സംസ്ഥാനത്ത് 2019 ജനുവരി മുതലുള്ള ഡിഎ വർധന നൽകിയിട്ടില്ല. കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2020 ജനുവരി മുതൽ ജൂൺ വരെ ബാധകമായ 4% ഡിഎയും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട്, കോവിഡിന്റെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തേക്ക് ഡിഎ വർധന മരവിപ്പിക്കുകയായിരുന്നു. എങ്കിലും ഈ വർധന കുടിശിക കൂടാതെ ഒന്നിച്ച് ജൂലൈ മുതൽ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഡിഎ പ്രഖ്യാപിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിനുള്ള വ്യവസ്ഥയും സംസ്ഥാന ശമ്പളപരിഷ്കരണ റിപ്പോർട്ടിലാണ്.

ഡിഎ മരവിപ്പിച്ച കേന്ദ്ര തീരുമാനം സംസ്ഥാന ജീവനക്കാർക്കും ബാധകമാക്കിക്കൊണ്ട് ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. അങ്ങനെ പറയാത്തിടത്തോളം സംസ്ഥാനത്ത് 2 ഗഡുവല്ല, നാലു ഗഡു ഡിഎ കുടിശികയാണ്. കുടിശിക ഒഴിവാക്കാൻ ഇനി തീരുമാനമെടുത്താലും 2021 ജൂലൈ മുതൽ ബാധകമായ ഡിഎ പ്രഖ്യാപിക്കുമ്പോൾ അതുവരെയുള്ള വർധന ഒന്നിച്ചു കണക്കാക്കേണ്ടിയും വരും. 2018 ഡിസംബർ വരെ ബാധകമായിരുന്ന 20% ഡിഎ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡിഎ എന്തിന്? എങ്ങനെ കണക്കാക്കും?

വിലക്കയറ്റം മൂലമുള്ള ജീവിതച്ചെലവുകളെ നേരിടാനാണ് ദേശീയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ജീവനക്കാർക്കു കൃത്യമായ കാലയളവിൽ ഡിഎ വർധന നിശ്ചയിക്കുന്നത്. ശമ്പളപരിഷ്കരണം നടപ്പാക്കിയതു മുതൽ വിലസൂചികയിൽ വന്ന വർധനയുടെ ശതമാന നിരക്ക് കണക്കാക്കിയാണിത്. ജനുവരി 1നും ജൂലൈ ഒന്നിനുമായി ഓരോ വർഷവും 6 മാസ ഇടവേളയിൽ ഡിഎ പുതുക്കുമെന്നാണ് വ്യവസ്ഥ. തൊട്ടുമുൻപുള്ള ഒരു വർഷത്തെ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ (എഐസിപിഐ) ശരാശരിയാണ് ഇതിനു പരിഗണിക്കുന്നത്.

സംസ്ഥാനത്ത് 2014 ജൂലൈയിൽ പത്താം ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ എഐസിപിഐയുടെ വാർഷിക ശരാശരി 239.92 പോയിന്റും കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയ 2016 ജനുവരിയിൽ ഇത് 261.42 പോയിന്റുമായിരുന്നു. ഏറ്റവുമൊടുവിൽ 2020 ജൂലൈയിൽ എഐസിപിഐ ശരാശരി 326.58 പോയിന്റ് ആയി ഉയർന്നു. ഇതു പ്രകാരം കേന്ദ്ര ജീവനക്കാർക്ക് 24 ശതമാനവും സംസ്ഥാന ജീവനക്കാർക്ക് 36 ശതമാനവുമാണ് നിലവിൽ ലഭിക്കേണ്ട ഡിഎ. 2021 ജനുവരിയിലെ കണക്ക് ലഭ്യമായിട്ടില്ല. എങ്കിലും നിലവിലെ വിലസൂചിക നിലവാരമനുസരിച്ച് ജനുവരി മുതൽ വരാനിരിക്കുന്ന വർധന കൂടിയാകുമ്പോൾ കേന്ദ്ര, സംസ്ഥാന ഡിഎ യഥാക്രമം 28%, 40% ആയി ഉയരാനാണ് സാധ്യത.

മരവിപ്പിച്ചാലും ഡിഎ ഇല്ലാതാകില്ല

വിലസൂചികയിലെ കയറ്റം മാനദണ്ഡമാക്കി ഡിഎ പുനർനിർണയിക്കുന്ന രീതിയാണ് ശമ്പളക്കമ്മിഷനുകളെല്ലാം സ്വീകരിക്കുന്നത്. കൃത്യമായ സമവാക്യം ശമ്പളപരിഷ്കരണ റിപ്പോർട്ടിൽ പറയുന്നതിനാൽ ഡിഎ നിരക്കിൽ വ്യത്യാസം വരുത്തുക നിയമപരമായി സാധ്യമല്ല. കോവിഡ് മഹാമാരി എന്ന അത്യപൂർവ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഒന്നര വർഷത്തേക്കു താൽക്കാലികമായി ഡിഎ മരവിപ്പിച്ചെങ്കിലും ഡിഎ ഇല്ലാതാകുന്നില്ല. ആ കാലയളവിലെ കുടിശിക മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. ഒന്നര വർഷത്തെ മൊത്തം വർധന ഒന്നിച്ച് 2021 ജൂലൈ മുതൽ ബാധകമായ ഡിഎയ്ക്കൊപ്പം നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ഇത്തരത്തിൽ വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ല എന്നതാണ് ജീവനക്കാരെ നിരാശരാക്കുന്നത്. ഏപ്രിലിൽ നൽകുമെന്നു പ്രഖ്യാപിച്ച ഡിഎ കുടിശികയാവട്ടെ കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിനും ഒരു വർഷം മുൻപേയുള്ളതാണ്.

കിട്ടാനുള്ള ഡിഎ

കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കു കിട്ടാനുള്ള ഡിഎ നിരക്കുകൾ ചുവടെ. കാലയളവ്, വിലസൂചികയുടെ ശരാശരി, സംസ്ഥാന ഡിഎ, കേന്ദ്ര ഡിഎ എന്ന ക്രമത്തിൽ. ബ്രായ്ക്കറ്റിൽ ആകെ ഡിഎ.
2019 ജനുവരി മുതൽ ജൂൺ വരെ, 294.83 പോയിന്റ്, 3%(23), 3%(12– ലഭിച്ചു)
2019 ജൂലൈ മുതൽ ഡിസംബർ വരെ, 306.08 പോയിന്റ്, 5%(28), 5%(17– ലഭിച്ചു)
2020 ജനുവരി മുതൽ ജൂൺ വരെ, 317.42 പോയിന്റ്, 4%(32), 4%(21– മരവിപ്പിച്ചു)
2020 ജൂലൈ മുതൽ ഡിസംബർ വരെ, 326.58 പോയിന്റ്, 4%(36), 3%(24–മരവിപ്പിച്ചു)

ശമ്പള പരിഷ്കരണം വരുമ്പോൾ

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതു പോലെയെങ്കിൽ ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ നടപ്പാകും. 2019 ജൂലൈ മുതൽക്കാണ് പരിഷ്കരണത്തിനു പ്രാബല്യമുണ്ടാകുക. എത്ര ശതമാനം ഡിഎ അടിസ്ഥാനശമ്പളത്തിൽ ലയിപ്പിക്കണമെന്നും പുതിയ ഡിഎ കണക്കാക്കാൻ എന്തു സമവാക്യം നിശ്ചയിക്കണമെന്നും തീരുമാനിക്കുന്നത് ശമ്പളപരിഷ്കരണ കമ്മിഷനാണ്. പതിവു രീതികൾ തുടരുകയാണെങ്കിൽ 2019 ജൂലൈ വരെ ബാധകമായ 28% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും.

2019 ജൂലൈയിലെ ഉപഭോക്തൃ വിലസൂചികയുടെ വാർഷിക ശരാശരി 306.08 പോയിന്റാണ്. ഇതു പുതിയ ഡിഎ നിർണയിക്കുന്നതിനുള്ള അടിസ്ഥാന നിരക്കായി മാറും. ഇതിനു തത്തുല്യമായ ഡിഎ പരിഷ്കരിച്ച അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്നതിനാൽ 2019 ജൂലൈ മുതൽ ഡിസംബർ വരെ ഡിഎ പൂജ്യമായിരിക്കും. ഒക്ടോബറിൽ തരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച ഡിഎ ഫലത്തിൽ ഉണ്ടാവില്ലെന്നർഥം. ഇതും 2020 മുതൽ ലഭിക്കാനുള്ള ഡിഎ ഗഡുക്കളും ശമ്പളപരിഷ്കരണ കുടിശികയായി മാറും.

ആകെ 2019 ജനുവരി മുതൽ ജൂൺ വരെ പഴയ ശമ്പളത്തിനു ബാധകമായ 3% മാത്രമായിരിക്കും ജീവനക്കാർക്ക് ഡിഎ കുടിശികയായി ലഭിക്കുക. ശമ്പള പരിഷ്കരണത്തിലൂടെ വരാനിരിക്കുന്ന വർധനയേക്കാളേറെ തുക മിക്കവാറും ജീവനക്കാർക്കു ലഭിക്കുക കുടിശികയായ ഡിഎ വഴിയായിരിക്കും. പരിഷ്കരണം വഴി വലിയ നേട്ടമുണ്ടായില്ലെങ്കിലും ശമ്പളത്തിൽ അതു പെട്ടെന്നു പ്രതിഫലിക്കില്ല എന്നതാവും ഇതുവഴി സർക്കാർ കാണുന്ന മെച്ചം.

ഡിഎ പുതിയ ശമ്പളത്തിലേക്കു മാറുമ്പോൾ

നിലവിലുള്ള രീതി തുടരുകയാണെങ്കിൽ 2019 ജൂലൈയിലെ വിലസൂചികയായ 306.08 പോയിന്റിൽനിന്നുള്ള വർധനയുടെ നിരക്കാവും പുതിയ ഡിഎ. ഇതു പ്രകാരം സംസ്ഥാന ജിവനക്കാർക്ക് കിട്ടാനുള്ള ഡിഎ ചുവടെ: പഴയ ശമ്പളത്തിലെ ഡിഎ, പരിഷ്കരണശേഷമുണ്ടാകുന്ന ഡിഎ എന്ന ക്രമത്തിൽ. ബ്രായ്ക്കറ്റിൽ ആകെ ഡിഎ.

2019 ജൂലൈ മുതൽ ഡിസംബർ വരെ, 5%(28), 0(0 )
2020 ജനുവരി മുതൽ ജൂൺ വരെ, 4%(32), 4%(4)
2020 ജൂലൈ മുതൽ ഡിസംബർ വരെ, 4%(36), 3%(7)
2021 ജനുവരി മുതൽ ജൂൺ വരെ (അന്തിമ കണക്ക് ലഭ്യമായിട്ടില്ല) – ഉദ്ദേശം 4 (40) – 2(9)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com