ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു വീടുകൾ, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, പൊതുപരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾ മുഖേന യൂസർ ഫീസ് പിരിവു നിർബന്ധമാക്കാൻ ചട്ടങ്ങൾ തയാറായി. നികുതി, കുടിശിക എന്നിവ പോലെ യൂസർ ഫീസും ഈടാക്കാം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംഭരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പരിപാലിക്കുന്നതിനുമാണു ചട്ടങ്ങൾ. വീടുകളിൽനിന്നു പ്രതിമാസം 20 രൂപ മുതൽ 200 രൂപ വരെയാകും ഫീസ്. ഫ്ലാറ്റുകളിലും റസിഡന്റ് ഏരിയകളിലും ഓരോ ഫ്ലാറ്റും/വീടും പ്രത്യേകം ഫീസ് നൽകണം. 

സ്ഥാപനങ്ങൾ, വഴിയോരക്കച്ചവടക്കാർ, കേറ്ററിങ് യൂണിറ്റുകൾ തുടങ്ങിയവയിൽ മാലിന്യത്തിന്റെ അളവിന് അനുസരിച്ചാകും ഫീസ്. 

പ്ലാസ്റ്റിക് കവറുകൾ പോലുള്ളവ 100 ഗ്രാമിനു 10–20 രൂപ. മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഓരോ 100 ഗ്രാമിനും 10 രൂപ വരെ ഫീസായി ഈടാക്കും. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾ നടത്തുന്നവർ ഒടുക്കേണ്ട അടിസ്ഥാന യൂസർ ഫീസ് 250 രൂപയാണ്.

ചട്ടങ്ങൾ, ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരിൽ സർക്കാർ ഉത്തരവായി ഇറക്കി. ഇവ ഇനി എല്ലാ തദ്ദേശസ്ഥാപനങ്ങളും ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിലാകും. വിജ്ഞാപനത്തിനു മുന്നോടിയായി ഓരോ സ്ഥാപനവും ജനങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും കേൾക്കാൻ 30 ദിവസം നൽകും.

 3 തവണ പിഴ, പിന്നെ റദ്ദാക്കൽ

ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യ തവണ 10,000 രൂപ, രണ്ടാം തവണ 25,000 രൂപ, മൂന്നാം തവണ 50,000 രൂപ എന്നിങ്ങനെ തദ്ദേശസ്ഥാപന സെക്രട്ടറിക്കു പിഴ ഈടാക്കാം. നാലാം തവണയും ആവർത്തിച്ചാൽ സ്ഥാപനം ആണെങ്കിൽ പ്രവർത്തനാനുമതി നിശ്ചിത കാലത്തേക്കു റദ്ദാക്കാം.

മുദ്ര പതിപ്പിച്ച രസീത്

പ്ലാസ്റ്റിക് മാലിന്യ ശേഖരണം, നീക്കം ചെയ്യൽ, സംഭരണം, സംസ്കരണം, കയ്യൊഴിയൽ എന്നിവയ്ക്കായി തദ്ദേശ സ്ഥാപനങ്ങൾ ഹരിതകർമസേന/ഏജൻസിയെ ഏൽപിക്കണം.

ഇവർ കലക്‌ഷൻ സെന്ററുകളിലും മെറ്റീരിയൽ റിക്കവറി സെന്ററിലും മാലിന്യങ്ങൾ എത്തിക്കും. തദ്ദേശ സ്ഥാപനത്തിന്റെ മുദ്ര പതിച്ച രസീതിലാകണം യൂസർ ഫീ പിരിവ്.

 കടകളിൽ ബോർഡ്

വീടുകളിലെയും സ്ഥാപനങ്ങളിലെയും പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് അംഗീകൃത ഹരിത കർമസേനയ്ക്കോ ഏജൻസിക്കോ കൈമാറണം. പ്ലാസ്റ്റിക് കവറുകളും ക്യാരി ബാഗുകളും വിൽക്കുന്നതല്ല എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിൽ വയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com