ബാർ കോഴ കേസ്: ഹർജി തീർപ്പാക്കാൻ മജിസ്ട്രേട്ട് കോടതിക്ക് അധികാരം
Mail This Article
കൊച്ചി ∙ ബാർ കോഴ കേസിൽ ബിജു രമേശ് വ്യാജ തെളിവു നൽകിയെന്ന പരാതി സ്വീകരിക്കാതെ മടക്കിയതിനെതിരെ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി അപേക്ഷ സ്വീകരിക്കാനും നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കാനും ഹൈക്കോടതി ഉത്തരവ്. മജിസ്ട്രേട്ട് കോടതിക്ക് അപേക്ഷ പരിഗണിക്കാൻ നിയമാധികാരമുണ്ടെന്നും പൂജപ്പുര സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആർ. നാരായണ പിഷാരടി വ്യക്തമാക്കി.
വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേട്ട് കോടതിയിൽ 2015 ൽ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയുടെ സിഡി എഡിറ്റ് ചെയ്തതാണെന്നും വ്യാജ തെളിവു നൽകിയതിനു നടപടി വേണമെന്നും കാണിച്ചായിരുന്നു പരാതി.
ഇത് അധികാരപരിധിയിൽ വരുന്നതല്ലെന്നും പരാതിക്കാരന് ഉചിത കോടതിയെ സമീപിക്കാമെന്നുമായിരുന്നു മജിസ്ട്രേട്ട് കോടതി വ്യക്തമാക്കിയത്. ഇതു ചോദ്യം ചെയ്താണു ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Bar bribery case in HC