ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ ഘടകകക്ഷികൾ എത്തിയ സാഹചര്യത്തിൽ ഉദാരമതികളാകുമോ സിപിഎം നേതൃത്വം? സിറ്റിങ് സീറ്റുകൾ അടക്കം വിട്ടു കൊടുക്കുമോ? കേരള കോൺഗ്രസ് എം വരികയും എൽജെഡി തിരിച്ചെത്തുകയും ചെയ്തപ്പോൾ ഇടതു സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ആകാംക്ഷയുണർത്തുന്ന ചോദ്യം ഇതാണ്.

കേരള കോൺഗ്രസ് എമ്മിന്റെ സാധ്യതാ പട്ടികയിലുള്ള റാന്നിയും ചാലക്കുടിയും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. പിറവവും പെരുമ്പാവൂരും സിപിഎം മത്സരിച്ചു വരുന്ന സീറ്റുകളും. മലയോര മേഖലയിൽ കേരള കോൺഗ്രസ് ആഗ്രഹിക്കുന്ന പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നീ 3 സീറ്റുകളും സിപിഎം 2016 ൽ മത്സരിച്ചതാണ്. അതിൽ പേരാമ്പ്ര സിറ്റിങ് സീറ്റും.

എൽജെഡിയുടെ പരമ്പരാഗത സീറ്റുകളായ കൽപറ്റയും കൂത്തുപറമ്പും നിലവിൽ സിപിഎം സിറ്റിങ് സീറ്റുകളാണ്. കൂത്തുപറമ്പ് മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലവും. യുഡിഎഫിലായിരിക്കെ അവർ മത്സരിച്ച അമ്പലപ്പുഴ നിലവിൽ മന്ത്രി ജി.സുധാകരന്റെ മണ്ഡലമാണ്. ജനതാദൾ (എസ്)–എൽജെഡി ലയന സാധ്യത മങ്ങിയതോടെ 2016 ൽ മത്സരിച്ച 7 സീറ്റും ചോദിക്കാനുള്ള ഒരുക്കത്തിലാണ് എൽജെഡി. 5 സീറ്റെങ്കിലും ഉന്നമിടുന്നു.

സിറ്റിങ് സീറ്റുകൾ തന്നെ വിട്ടുകൊടുത്തു ഘടകകക്ഷികളെ തൃപ്തിപ്പെടുത്താൻ സിപിഎം തയാറാകുമോ എന്നതാണ് ചോദ്യം. സിപിഎം ആ മാതൃക കാട്ടിയാൽ മാത്രമേ, പാലാ കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ എൻസിപിയുടെ സിറ്റിങ് എംഎൽഎ മാണി സി. കാപ്പനോട് മുന്നണിക്ക് ആവശ്യപ്പെടാനും കഴിയൂ.

സീറ്റ് വിഭജന ചർച്ചകൾക്കു പ്രാരംഭം കുറിച്ച് എൽഡിഎഫ് യോഗം ചേരണമെന്ന നിർദേശം ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല. എൽഡിഎഫിന്റെ ജാഥ സംബന്ധിച്ച തീരുമാനവും അടുത്ത മുന്നണി നേതൃയോഗത്തിൽ ഉണ്ടായേക്കും.

Content Highlights: Assembly election 2021: LDF seat allocation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com