സിഎജി: എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു
Mail This Article
തിരുവനന്തപുരം ∙ കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്തുവിട്ടെന്ന ആരോപണത്തിൽ മന്ത്രി തോമസ് ഐസക്കിനെ ക്ലീൻചിറ്റ് നൽകുകയും സിഎജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു. സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുൻപു മന്ത്രി ഐസക്ക് ചോർത്തിയെന്നു വി.ഡി.സതീശൻ നൽകിയ അവകാശലംഘന പരാതിയാണു സിപിഎം എംഎൽഎ എ. പ്രദീപ് കുമാർ അധ്യക്ഷനായ കമ്മിറ്റി പരിഗണിച്ചത്.
എത്തിക്‌സ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടു യോജിക്കുന്നതായി മന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു. സർക്കാർ നിയമസഭയിൽ പാസാക്കിയ നിയമം അനുശാസിച്ചു പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെ സിഎജി നടത്തിയ പരാമർശങ്ങൾ കാണാത്ത പ്രതിപക്ഷത്തിന്റെ നടപടി തീർത്തും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
യാഥാർഥ്യങ്ങൾ മറച്ചുവച്ചു മന്ത്രിയെ വെള്ള പൂശുന്ന ഈ റിപ്പോർട്ട് സഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ സിഎജിയോടു വിശദീകരണം തേടാതെ ആ സ്ഥാപനത്തെ നിശിതമായി വിമർശിക്കുന്ന കമ്മിറ്റി റിപ്പോർട്ട് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
അസാധാരണ സംഭവമാണ് കമ്മിറ്റിക്കു മുന്നിലെത്തിയെന്ന് എ.പ്രദീപ്കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടായിരുന്നില്ല. രാജ്യസഭയിൽ സമാന വിഷയത്തിൽ പി.ജെ.കുര്യൻ സമിതിയുടെ റിപ്പോർട്ടാണ് ആകെ ഉണ്ടായിരുന്നത്. ആവശ്യമെങ്കിൽ സിഎജിയിൽ നിന്നു വിശദീകരണം തേടുന്ന കാര്യം സഭ പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Kerala assembly ethics committee report