കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ജപ്തി ഭീഷണിയിൽ
Mail This Article
കൊല്ലം ∙ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണിയിൽ. വായ്പ കുടിശികയായതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തിക്കു മുന്നോടിയായുള്ള നോട്ടിസ് ലഭിച്ചതോടെ മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി.
കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നു 2015 ൽ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണു കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായത്. അടച്ചു തീർക്കാനുള്ള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. മഹേഷിന്റെ അമ്മ കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു നോട്ടിസ് ലഭിച്ചു.
അച്ഛൻ രാജശേഖരൻ 6 വർഷം മുൻപു മരിച്ചു. ലക്ഷ്മിക്കുട്ടിയമ്മയും മൂത്ത മകനും നാടകകൃത്തുമായ സി.ആർ മനോജും ഭാര്യയും, സി.ആർ മഹേഷും ഭാര്യയും 3 കുട്ടികളുമാണു വീട്ടിൽ താമസം.
സിപിഐ തഴവ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് നേതാവുമായിരുന്നു സി.ആർ. മനോജ്. എഐസിസി അംഗം കൂടിയായ സി.ആർ. മഹേഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. ആ വഴിക്കും സാമ്പത്തിക ബാധ്യതയുണ്ട്.
English Summary : KPCC general secretary CR Mahesh in crisis